പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ പ്രഖ്യാപിച്ചു. സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനമെടുത്തത്. സ്വകാര്യ ബസ് മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന പുതിയ ഗതാഗത നയം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ തീരുമാനത്തെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ സ്വാഗതം ചെയ്തു. കെഎസ്ആര്‍ടിസി ബസുകളില്‍ നടപ്പാക്കിയ ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസുകള്‍ക്ക് വരുമാനത്തില്‍ വലിയ ഇടിവ് നേരിട്ട സാഹചര്യത്തിലാണ് പരസ്യങ്ങളിലൂടെ അധിക വരുമാനം കണ്ടെത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണെങ്കിലും, അതിന്റെ ഭാഗമായി സ്വകാര്യ ബസ് നിക്ഷേപകര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതി സ്വകാര്യ ബസ് മേഖലയെ എത്രത്തോളം ബാധിച്ചുവെന്ന് പഠിക്കാന്‍ ബി. പത്മകുമാര്‍ ചെയര്‍മാനായും ഡോ. ശ്രീദേവി വൈസ് ചെയര്‍പേഴ്‌സണായും പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

45 ദിവസത്തിനകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടിക്കറ്റ് വരുമാനത്തിന് പുറമെ മറ്റ് മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്തണമെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ സ്വകാര്യ ബസ് ഉടമകളോട് നിര്‍ദേശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസുകളില്‍ വര്‍ഷങ്ങളായി പരസ്യങ്ങള്‍ പതിപ്പിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ പുറംഭാഗത്ത് വ്യാപകമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി ലഭിക്കുന്നത് ആദ്യമായാണ്.

Share