ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാവുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പല്‍ ഗതാഗതം ഭീഷണിയിലാകുകയും ചെയ്യുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ നിര്‍ണായക നടപടികളുമായി മുന്നോട്ട് പോകുന്നു. കഴിഞ്ഞ 90 ദിവസത്തിനിടെ എണ്ണ ഇറക്കുമതി നയത്തില്‍ വരുത്തിയ വലിയ മാറ്റങ്ങളിലൂടെ ആഗോള എണ്ണവിതരണ പ്രതിസന്ധിയുടെ ആഘാതം കുറയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറുകളെ ആശ്രയിച്ചിരുന്ന പഴയ രീതിയില്‍ നിന്ന് മാറി, ആവശ്യാനുസരണം ആഗോള വിപണിയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്ന ‘സ്‌പോട്ട് മാര്‍ക്കറ്റ്’ സംവിധാനത്തിലേക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇറാന്‍ സംഘര്‍ഷവും വിതരണത്തിലെ അനിശ്ചിതത്വവും പഴയ മാതൃകയുടെ അപകടസാധ്യതകള്‍ വ്യക്തമാക്കിയതോടെയാണ് ഈ മാറ്റം.

ഗള്‍ഫ് മേഖലയ്‌ക്ക് പുറമെ റഷ്യ, അമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച ഇന്ത്യ, ബ്രസീല്‍, ഗയാന, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിയും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രിലില്‍ വെനസ്വേലയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു. വിദേശ സര്‍ക്കാരുകളുമായി നേരിട്ട് കരാറിലേര്‍പ്പെടുന്നതിന് പകരം ആഗോള ട്രേഡിംഗ് സ്ഥാപനങ്ങളിലൂടെ എണ്ണ വാങ്ങുന്ന രീതിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ കുറഞ്ഞ വിലയില്‍ ലഭ്യമായ റഷ്യന്‍ എണ്ണ ഇന്ത്യ വന്‍തോതില്‍ വാങ്ങിയിരുന്നെങ്കിലും, യുക്രെയ്ന്‍ ആക്രമണങ്ങളില്‍ റഷ്യന്‍ എണ്ണശുദ്ധീകരണ കേന്ദ്രങ്ങള്‍ക്കും കയറ്റുമതി ടെര്‍മിനലുകള്‍ക്കും നേരിടുന്ന നാശനഷ്ടങ്ങള്‍ ഇന്ത്യ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. അതേസമയം, റഷ്യയിലെ ആഭ്യന്തര ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് പെട്രോള്‍ കയറ്റുമതി ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഊര്‍ജ്ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നയതന്ത്രതല ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ നടപടികളുടെ ഫലമായി, മാര്‍ച്ചില്‍ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ആഗോള എണ്ണ പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സജ്ജമാണെന്നാണ് വിലയിരുത്തല്‍.

Share