‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്ന് നാടുകടത്തപ്പെട്ട പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീൻ ഏകദേശം ഇരുപത് വർഷത്തിന് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഓഗസ്റ്റ് 1-ന് കൊൽക്കത്തയിലെ രബീന്ദ്ര സദനിൽ നടക്കുന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് തസ്ലീമ നസ്രീൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

പശ്ചിമ ബംഗാളിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിലിരിക്കെ, 2007-ൽ തസ്ലീമ നസ്രീന് കൊൽക്കത്ത വിടേണ്ടിവന്നത്.  രചനകൾക്കെതിരെ അക്രമാസക്ത പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇത്തരം ഒരു തീരുമാനം അവർക്ക് എടുക്കേണ്ടി വന്നത്. പിന്നീട് പലതവണ തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സന്ദർശനങ്ങൾ നടക്കാതെ പോവുകയായിരുന്നു.

ഇത്തവണ സെക്കുലർ മിഷൻ, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ബംഗ്ലാദേശ് ഫ്രീഡം ഫൈറ്റേഴ്‌സ് ഫൗണ്ടേഷൻ (HRBFF) എന്നീ സംഘടനകളുടെ ക്ഷണപ്രകാരമാണ് അവർ കൊൽക്കത്തയിലെത്തുന്നത്. മതമൗലികവാദത്തിനെതിരായ നിലപാടിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള ശബ്ദത്തിനുമുള്ള അംഗീകാരമായാണ് ക്ഷണമെന്ന് സംഘാടകർ അറിയിച്ചു.

കൊൽക്കത്ത തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത നഗരമാണെന്ന് തസ്ലീമ നസ്രീൻ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ, മതമൗലികവാദ സംഘടനകളുടെ പ്രതിഷേധവും സുരക്ഷാ ആശങ്കകളും കാരണം രണ്ട് പതിറ്റാണ്ടോളം നഗരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരികയായിരുന്നു. “കൊൽക്കത്തയിലേക്ക് മടങ്ങണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇടതുമുന്നണി സർക്കാരും പിന്നീട് തൃണമൂൽ കോൺഗ്രസ് സർക്കാരും അത് അനുവദിച്ചില്ല. അതിനാൽ അത് ഏറെക്കാലം പൂർത്തിയാകാത്ത ആഗ്രഹമായി തുടർന്നു. ഇനി കാര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് അവർ കുറിച്ചത്.

 

Share