മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതികൾ ശക്തമായ സാഹചര്യത്തിൽ മുസ്ലീം ലീഗ് നേതൃത്വം മന്ത്രിമാരുടെ നിർണായക യോഗം വിളിച്ചു. നാളെ രാവിലെ 9 മണിക്ക് പാണക്കാട് നടക്കുന്ന യോഗത്തിൽ മന്ത്രിമാരുടെ പ്രവർത്തന രീതിയും പാർട്ടിയുമായുള്ള ഏകോപനവും വിശദമായി വിലയിരുത്തും.
വിവാദങ്ങൾ ഒഴിവാക്കുന്നതിനായി ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ ഉയർന്ന അതൃപ്തികളും മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ചകളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിവരം.
സ്റ്റാഫ് നിയമനം, PM SHRI പദ്ധതി സംബന്ധിച്ച വിവാദം എന്നിവയ്‌ക്കൊപ്പം മന്ത്രിമാർ പാർട്ടി പ്രവർത്തകരുമായി പുലർത്തുന്ന ബന്ധവും യോഗത്തിൽ വിലയിരുത്തും. കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും മുസ്ലീം ലീഗ് മന്ത്രിമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും, പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ചാലും മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്നുമുള്ള പരാതികൾ അടുത്തിടെ നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു.
മന്ത്രിമാർ പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്നും, മന്ത്രിമാർക്കിടയിൽ പോലും ആവശ്യമായ ഏകോപനം ഇല്ലെന്ന വിമർശനവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ട് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.