ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍മാര്‍ക്ക് ട്രോഫിക്കൊപ്പം പ്രത്യേക ‘വേള്‍ഡ് കപ്പ് വിന്നേഴ്‌സ് റിങ്’ സമ്മാനിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ഞായറാഴ്ച മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീന-സ്‌പെയിന്‍ ഫൈനലിലെ വിജയികള്‍ക്കാണ് ഈ അപൂര്‍വ ബഹുമതി ലഭിക്കുക. അമേരിക്കന്‍ കായികമേഖലയില്‍ ഏറെ പ്രശസ്തമായ ‘ചാമ്പ്യന്‍ഷിപ്പ് റിങ്’ സമ്പ്രദായം ഫുട്‌ബോളിലേക്കും കൊണ്ടുവരുന്ന ആദ്യ ശ്രമമാണിത്.

എന്‍എഫ്എല്‍ സൂപ്പര്‍ ബൗള്‍ ജേതാക്കള്‍ക്ക് വര്‍ഷങ്ങളായി വിജയ മോതിരം സമ്മാനിക്കുന്ന മാതൃകയാണ് ഫിഫ പിന്തുടരുന്നത്. ലോകകപ്പ് ജേതാക്കള്‍ക്കായി 30 പ്രത്യേക റിങ്ങുകളാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ആരാധകര്‍ക്കായി 1,996 സ്മാരക റിങ്ങുകളും വില്‍പ്പനയ്‌ക്ക് എത്തിക്കും. ഓരോ റിങ്ങിലും ചെറിയ ലോകകപ്പ് ട്രോഫിയുടെ രൂപവും പ്രത്യേക കൊത്തുപണിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫൈനലിന് ശേഷം ട്രോഫിക്കൊപ്പം വിജയ റിങ്ങുകളും സമ്മാനിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരിക്കും. ലോകകപ്പിലെ 102 മത്സരങ്ങളും വിട്ടുനിന്ന ട്രംപ് ആദ്യമായി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് ഫൈനല്‍ വേദിയിലാണ്. അതേസമയം, കാനഡയിലെ കാട്ടുതീയില്‍ നിന്നുള്ള പുക കാരണം ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും വായു മലിനീകരണ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഫൈനല്‍ മത്സരത്തെ അത് ബാധിക്കില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഇതിനിടെ ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും തമ്മിലുള്ള ബന്ധം ലോകകപ്പിനിടെ വിവാദമായിരുന്നു. അമേരിക്കന്‍ താരം ഫൊളാറിന്‍ ബാലോഗന്റെ ചുവപ്പ് കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ട്രംപ് നേരിട്ട് ഇന്‍ഫാന്റിനോയെ ബന്ധപ്പെട്ടുവെന്ന ആരോപണം വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ബാലോഗന്റെ ഒരു മത്സര വിലക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ടൂര്‍ണമെന്റിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഇതൊക്കെയായിട്ടും ലോകകപ്പ് ഫൈനലില്‍ പുതിയ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഫിഫ. ട്രോഫിക്കൊപ്പം വിജയ മോതിരവും സമ്മാനിക്കുന്ന പുതിയ പാരമ്പര്യം ലോക ഫുട്‌ബോളില്‍ ഇനി മുതല്‍ തുടരുമോയെന്നതും ശ്രദ്ധേയമാകും.

Share