ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വീണ്ടും ഒരു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍. ജപ്പാന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ ചൈനയുടെ ചെന്‍ യൂഫെയിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടപ്പോരിലേക്ക് മുന്നേറിയത്. ജപ്പാന്‍ ഓപ്പണിന്റെ ചരിത്രത്തില്‍ സിന്ധു ആദ്യമായാണ് ഫൈനലിലെത്തുന്നത്. അതോടൊപ്പം, യൂഫെയിക്കെതിരായ തുടര്‍ച്ചയായ അഞ്ച് തോല്‍വികളുടെ പരമ്പരയ്‌ക്കും സിന്ധു വിരാമമിട്ടു.

21-19, 15-10 എന്ന നിലയില്‍ സിന്ധു മുന്നിട്ട് നില്‍ക്കുമ്പോള്‍ ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് ചെന്‍ യൂഫെയി മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം ഉറപ്പായത്. ആദ്യ ഗെയിമില്‍ യൂഫെയിയാണ് മികച്ച തുടക്കം കുറിച്ചത്. എന്നാല്‍ തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടി സിന്ധു 10-5ന് മുന്നിലെത്തി.

പിന്നീട് യൂഫെയി ശക്തമായി തിരിച്ചുവന്നെങ്കിലും ക്രോസ്-ഡ്രോപ്പ് ഷോട്ടുകളിലൂടെ സിന്ധു മത്സരത്തിന്റെ നിയന്ത്രണം നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ ഇരുവരും 19-19 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. നിര്‍ണായക സമയത്ത് സമ്മര്‍ദം അതിജീവിച്ച സിന്ധു തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ സിന്ധു ഇടവേളയ്‌ക്ക് 11-7ന് മുന്നിലായിരുന്നു.

സ്‌കോര്‍ 15-10ല്‍ നില്‍ക്കുമ്പോഴാണ് യൂഫെയിക്ക് ഹാംസ്ട്രിങ് പരിക്ക് രൂക്ഷമായത്. തുടര്‍ന്ന് മത്സരം തുടരാനാകാതെ ചൈനീസ് താരം പിന്മാറുകയായിരുന്നു. 2019ന് ശേഷം ആദ്യമായാണ് സിന്ധു ചെന്‍ യൂഫെയിയെ പരാജയപ്പെടുത്തുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമുള്ള ഈ വിജയം ഇന്ത്യന്‍ താരത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയും ഇന്‍ഡോനേഷ്യയുടെ പുത്രി കുസുമ വാര്‍ദാനിയും തമ്മിലുള്ള സെമിഫൈനല്‍ വിജയിയെയാണ് സിന്ധു നേരിടുക.

2026 സീസണില്‍ മലേഷ്യ ഓപ്പണ്‍ സെമിഫൈനല്‍, ഇന്‍ഡോനേഷ്യ ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നിവയിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് സിന്ധു ഇപ്പോള്‍ ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്.

Share