ലക്നൗ: ഇന്ത്യയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായി മാറുകയാണ് ഉത്തർപ്രദേശെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. രാജ്യത്തേക്ക് മെഡലുകൾ കൊണ്ടുവരാനായി കായികതാരങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള നിക്ഷേപക ഉച്ചകോടിയിൽ കായികമേഖലയുടെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക ഉച്ചകോടിയിൽ കായിക മേഖലയെ ഉൾപ്പെടുത്താൻ മുൻകൈ എടുത്തത് യുപി സർക്കാരാണ്. മറ്റൊരു സംസ്ഥാനവും ഇങ്ങനെ ചെയ്തിട്ടില്ല. ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചതിനും കായിക മേഖലയെ ഉൾപ്പെടുത്തിയതിനും യോഗി സർക്കാരിനെ ഠാക്കൂർ അഭിനന്ദിച്ചു.
2021-ൽ ഉത്തർപ്രദേശ് സർക്കാർ ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ ആദരിച്ചു. സംസ്ഥാനങ്ങൾ സ്വന്തം കളിക്കാരെ ആദരിക്കുന്നത് സാധാരണമാണ്, എന്നാൽ ആദ്യമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യുപി സർക്കാർ രാജ്യത്തെ മുഴുവൻ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ അഭിനന്ദിച്ചു. ഇത് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണമേഖലകളിൽ നിന്നുള്ള കായികതാരങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രാജ്യത്തെ കായികമേഖലയ്‌ക്ക് കൂടുതൽ മത്സരങ്ങളും പരിശീലകരെയും ആവശ്യമാണ്. യുപിയിൽ 25 കോടി ജനസംഖ്യയുണ്ട്. കായിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ യുപിയെ പോലൊരു സംസ്ഥാനത്തിന് സാധിക്കും അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതിന് വേഗത ആവശ്യമാണെന്നും നിക്ഷേപക ഉച്ചകോടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രി ഗിരീഷ് ചന്ദ്ര യാദവ്, ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവും ടാർഗെറ്റിംഗ് പെർഫോമൻസ് സെന്റർ സ്ഥാപകനുമായ അഭിനവ് ബിന്ദ്ര, ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, എച്ച്‌സിഎൽ ഫൗണ്ടേഷന്റെ ഗ്ലോബൽ സിഎസ്ആർ വൈസ് പ്രസിഡന്റ് നിധി പുണ്ടിർ, യൂറോപ്യൻ ബിസിനസ് ആൻഡ് ടെക്‌നോളജി സെന്റർ എംഡി പോൾ വി ജെൻസൻ, എസിഎസ് സ്പോർട്സ് മേധാവി നവനീത് സെഹ്ഗാൾ എന്നിവർ ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസാരിച്ചു.
Comments