മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മുന്നോടിയായി ലോക ഫുട്‌ബോളിലെ ഏറ്റവും വൈറലായ ചിത്രങ്ങളിലൊന്നായ ലയണല്‍ മെസിയും കുഞ്ഞന്‍ ലമീന്‍ യമാലും ഒരുമിച്ചുള്ള ബാത്ത്ടബ് ചിത്രം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് യുണിസെഫിന്റെ ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ആ ചിത്രത്തെക്കുറിച്ച് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.

അമേരിക്കന്‍ ഫുട്‌ബോള്‍ ഇതിഹാസം ടോം ബ്രാഡിയുമായി സംസാരിക്കവെയാണ് മെസി വൈറലായ ചിത്രത്തെക്കുറിച്ച് മനസുതുറന്നത്. ഒരുകാലത്ത് തന്റെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് ഇന്ന് ലോകകപ്പ് ഫൈനലില്‍ എതിരാളിയായി കളിക്കാനെത്തുന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ആ ഫോട്ടോ എടുത്തപ്പോള്‍ യമാല്‍ ഒരു കുഞ്ഞായിരുന്നു. ഇപ്പോള്‍ ലോകകപ്പ് ഫൈനലില്‍ അവന്‍ എന്റെ എതിരാളിയാണ്. അത് ശരിക്കും വിശ്വസിക്കാനാകാത്ത കാര്യമാണ്,’ മെസി പറഞ്ഞു.

സ്പാനിഷ് കൗമാരതാരം ലമീന്‍ യമാലിന്റെ വളര്‍ച്ചയും പ്രകടനവും മെസി തുറന്നുപറഞ്ഞ് പ്രശംസിച്ചു. ബാഴ്‌സലോണ താരമായതിനാല്‍ ഏറെക്കാലമായി യമാലിനെ ശ്രദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫൈനലില്‍ മികച്ച മത്സരം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സ്‌പെയിനിനും യമാലിനും അത് അനുകൂലമാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും മെസി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഫൈനലില്‍ വിജയിച്ചാല്‍ ലോകകപ്പ് കിരീടം തുടര്‍ച്ചയായി രണ്ട് തവണ നേടുന്ന ആദ്യ നായകനെന്ന ചരിത്രം മെസിക്ക് സ്വന്തമാകും. മറുവശത്ത്, കിരീടം നേടിയാല്‍ ലോകകപ്പ് ഫൈനലില്‍ ഇറങ്ങി വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളായി ലമീന്‍ യമാലും ചരിത്രം കുറിക്കും. ലോകകപ്പ് ചരിത്രത്തില്‍ സ്‌പെയിനും അര്‍ജന്റീനയും ഇതുവരെ ഒരിക്കല്‍ മാത്രമാണ് ഏറ്റുമുട്ടിയത്. 1966ലെ ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീന 2-1ന് ജയിച്ചിരുന്നു.

ആകെ 14 ഔദ്യോഗികവും സൗഹൃദവുമായ മത്സരങ്ങളില്‍ ഇരുടീമുകളും ആറു വീതം വിജയങ്ങള്‍ നേടിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 2018ല്‍ മാഡ്രിഡില്‍ നടന്ന അവസാന സൗഹൃദ മത്സരത്തില്‍ സ്‌പെയിന്‍ 6-1ന്റെ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

Share