തിരുവനന്തപുരം: തെലങ്കാന സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്തി ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയും വസ്തുവകകളും തട്ടിയെടുത്തെന്ന പരാതിയില്‍ നെയ്യാറ്റിന്‍കര സ്വദേശിനിയടക്കം നാലുപേര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
നെയ്യാറ്റിന്‍കര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരും കേസില്‍ പ്രതികളാണ്. പരാതിക്കാരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടേതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.
കുഞ്ഞിന്റെ കാര്യം ഭാര്യയെയും കുടുംബത്തെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ പണം ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതി പ്രകാരം, 2023 ജൂണില്‍ കുഞ്ഞ് ജനിച്ചതിന് പിന്നാലെ വ്യവസായിയുടെ കമ്പനിയുടെ വാര്‍ഷിക ലാഭത്തിന്റെ 50 ശതമാനം ഒന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി 1.80 കോടി രൂപ ഭീഷണിപ്പെടുത്തി കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു.
കൂടാതെ 1.20 കോടി രൂപ വിലമതിക്കുന്ന തൃപ്പൂണിത്തുറയിലെ ഒരു ഫ്‌ലാറ്റ്, 1.30 കോടി രൂപ വിലവരുന്ന തിരുവനന്തപുരം മലയിന്‍കീഴ് പ്രദേശത്തെ 20 സെന്റ് ഭൂമി, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് 45 പവനോളം സ്വര്‍ണാഭരണങ്ങള്‍ എന്നിവയും സ്വന്തം പേരില്‍ വാങ്ങിപ്പിച്ചുവെന്നാണ് ആരോപണം. ഇതോടെ കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യവസായി പൊലീസിനെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു.
കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നും, ഭാര്യയെ സെക്‌സ് റാക്കറ്റിലേക്ക് വില്‍ക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ ഉന്നയിച്ച സാമ്പത്തിക ഇടപാടുകളും സ്വത്ത് കൈമാറ്റങ്ങളും ഉള്‍പ്പെടെ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.