മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി നടത്തിയ ഒരു ആംഗ്യം വലിയ വിവാദത്തിന് വഴിവെച്ചു. സ്പാനിഷ് പ്രതിരോധ താരം മാര്‍ക്ക് കുക്കുറേയ വായ കൈകൊണ്ട് ഭാഗികമായി മറച്ച് സംസാരിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് നല്‍കണമെന്ന് മെസി റഫറി സ്ലാവ്കോ വിന്‍സിച്ചിനോട് ആവശ്യപ്പെട്ടതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

മത്സരത്തിന്റെ അവസാനഘട്ടത്തില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അര്‍ജന്റീന പത്ത് പേരായി ചുരുങ്ങിയിരുന്നു. പാവ് കുബാര്‍സിക്കെതിരായ അപകടകരമായ ടാക്കിളിനായിരുന്നു എന്‍സോയ്‌ക്ക് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഇതിനെതിരെ അര്‍ജന്റീന താരങ്ങള്‍ റഫറിയെ വളഞ്ഞ് പ്രതിഷേധിക്കുന്നതിനിടെയാണ് കുക്കുറേയ മെസിയുമായി സംസാരിക്കാന്‍ എത്തിയത്.

ഈ സമയത്ത് കുക്കുറേയ ഏതാനും നിമിഷങ്ങള്‍ വായ കൈകൊണ്ട് മറച്ചുപിടിച്ച് സംസാരിച്ചതാണ് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ പതിഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട മെസി, നിയമലംഘനം നടന്നുവെന്ന സൂചന നല്‍കി റഫറിയോട് നടപടി സ്വീകരിക്കണമെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. ഈ ലോകകപ്പില്‍ നടപ്പാക്കിയ പുതിയ നിയമപ്രകാരം തര്‍ക്കസാഹചര്യങ്ങളില്‍ മുഖം കൈകൊണ്ട് മറച്ച് സംസാരിക്കുന്നത് റഫറിയുടെ നിരീക്ഷണവിധേയമാണ്. വംശീയ അധിക്ഷേപങ്ങളും അനുചിത പരാമര്‍ശങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പാക്കിയത്.

എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ഇത് ചുവപ്പ് കാര്‍ഡിലേക്ക് നയിക്കണമെന്നില്ല. സംഭാഷണത്തിന്റെ സ്വഭാവം വിലയിരുത്തിയാണ് റഫറി തീരുമാനം എടുക്കേണ്ടത്. കുക്കുറേയയുടെ ഭാഗത്ത് നിയമലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് റഫറി സ്ലാവ്കോ വിന്‍സിച്ച് വിലയിരുത്തിയത്. അതിനാല്‍ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, അര്‍ജന്റീന പത്ത് പേരായി ചുരുങ്ങിയ സാഹചര്യത്തില്‍ സ്‌പെയിനെയും പത്ത് പേരാക്കാനുള്ള തന്ത്രമായിരുന്നു മെസിയുടെ നീക്കമെന്നാണ് മുന്‍ താരങ്ങളും ഫുട്‌ബോള്‍ നിരീക്ഷകരും വിലയിരുത്തുന്നത്. ഇതാണ് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

Share