ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും നേതൃത്വമാറ്റം. ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 56-കാരനായ ആന്‍ഡി ബേണ്‍ഹാം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ബേണ്‍ഹാം, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേല്‍ക്കല്‍ പൂര്‍ത്തിയായത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് ആന്‍ഡി ബേണ്‍ഹാം അധികാരത്തിലെത്തുന്നത്. സമീപകാല ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലെ തുടര്‍ച്ചയായ നേതൃത്വമാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ ചുമതലയേല്‍പ്പ് ശ്രദ്ധേയമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

മുന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറും ‘കിംഗ് ഓഫ് ദ നോര്‍ത്ത്’ എന്ന പേരില്‍ അറിയപ്പെടുന്ന നേതാവുമായ ബേണ്‍ഹാമിന് ലണ്ടന് പുറത്തുള്ള മേഖലകളില്‍ വലിയ ജനപിന്തുണയുണ്ട്. പാര്‍ലമെന്റ് വേനല്‍ക്കാല അവധിക്ക് ശേഷം സെപ്റ്റംബറിലാണ് വീണ്ടും ചേരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടെങ്കില്‍ ഹൗസ് ഓഫ് കോമണ്‍സ് നേരത്തെ വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്.

10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ ഇതൊരു ‘സര്‍ക്യൂട്ട് ബ്രേക്കര്‍’ നിമിഷമായിരിക്കുമെന്ന് ബേണ്‍ഹാം പറഞ്ഞു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയും സ്ഥിരതയുള്ള ഭരണസംവിധാനം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

1980-കളില്‍ നടപ്പാക്കിയ സ്വകാര്യവല്‍ക്കരണവും വ്യവസായവല്‍ക്കരണ വിരുദ്ധ നയങ്ങളും രാജ്യത്തെ നിരവധി മേഖലകളെ പിന്നോട്ടടിച്ചുവെന്നും ആ തെറ്റുകള്‍ തിരുത്താനുള്ള നടപടികളാണ് തന്റെ സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ബേണ്‍ഹാം പറഞ്ഞു. രാഷ്‌ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് പകരം ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഭരണമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത സാമ്പത്തിക വെല്ലുവിളികളും വിലക്കയറ്റവും പൊതുസേവന മേഖലയിലെ പ്രതിസന്ധികളും നേരിടുന്ന സാഹചര്യത്തില്‍ ബ്രിട്ടനെ പുതിയ പ്രധാനമന്ത്രി എങ്ങനെ മുന്നോട്ടു നയിക്കുമെന്നതാണ് ഇനി രാജ്യവും ലോകവും ഉറ്റുനോക്കുന്നത്.

Share