പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: പാളയം പുതിയ കോവിലകംപറയിൽ ബിജു (38) കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജുവിന്റെ ബന്ധുവായ  22-കാരനെ  കസബ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബിജുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 50 ഓളം മാരകമായ മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ബിജുവിന്റെ മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും കാണാതായതും അന്വേഷണത്തിൽ പ്രധാന സൂചനയായി മാറിയിരുന്നു.

ലഹരി മാഫിയയോ ലഹരി സംഘമോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അത്തരമൊരു നിഗമനത്തിലെത്താൻ തെളിവുകളില്ലെന്ന് കസബ പൊലീസ് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചിരുന്നു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കൊലപാതകം നടത്തിയത് പ്രൊഫഷണൽ കില്ലർമാരല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. വീട്ടിനകത്തെ സാഹചര്യങ്ങൾ, മൃതദേഹത്തിന്റെ സ്ഥിതി, കാണാതായ വസ്തുക്കൾ, ബിജുവിന്റെ ഫോൺ കോൾ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് പരിചയമുള്ള ഒരാളാകാം പ്രതിയെന്ന സംശയം ശക്തമായത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവായ 22-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിക്കുകയാണെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് പരിശോധനാ ഫലങ്ങളും ഡിജിറ്റൽ തെളിവുകളും പൊലീസ് വിലയിരുത്തുന്നുണ്ട്.

പ്രതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ ചോദ്യംചെയ്യലിന്റെ പുരോഗതിക്കും ശേഖരിക്കുന്ന തെളിവുകൾക്കും അനുസരിച്ചായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share