ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അര്‍ജന്റീന വീണ്ടും വിവാദങ്ങളുടെ നടുവില്‍. കളിക്കളത്തിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമ്മാനദാനച്ചടങ്ങിനിടെയുണ്ടായ അര്‍ജന്റീനന്‍ താരങ്ങളുടെ പെരുമാറ്റമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്.

ലോകകപ്പ് ട്രോഫി സ്‌പെയിന് കൈമാറുന്ന ചടങ്ങിനിടെ ലയണല്‍ മെസിയുള്‍പ്പെടെയുള്ള അര്‍ജന്റീനന്‍ താരങ്ങള്‍ ചാമ്പ്യന്‍മാര്‍ക്ക് കൈയടിക്കുകയോ അഭിനന്ദനം അറിയിക്കുകയോ ചെയ്തില്ലെന്നാണ് വിമര്‍ശനം. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കേണ്ട സമയത്ത് അര്‍ജന്റീനന്‍ താരങ്ങള്‍ ഗ്രൗണ്ടിന്റെ മറുഭാഗത്തേക്ക് മാറിനിന്നതും ശ്രദ്ധേയമായി.

അതേസമയം, അര്‍ജന്റീനന്‍ താരങ്ങള്‍ മെഡലുകള്‍ ഏറ്റുവാങ്ങാനെത്തിയപ്പോള്‍ സ്പാനിഷ് താരങ്ങള്‍ കൈയടിച്ചാണ് അവരെ അഭിനന്ദിച്ചത്. പിന്നാലെ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ഏറ്റുവാങ്ങാന്‍ സ്‌പെയിന്റെ റോഡ്രി വേദിയിലെത്തിയപ്പോള്‍ സ്റ്റേഡിയത്തിലെ അര്‍ജന്റീന ആരാധകര്‍ ‘മെസി… മെസി…’ എന്ന് വിളിച്ചുകൂവുകയും ചെയ്തു. ഇതും സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയായി.

സംഭവത്തെ തുടര്‍ന്ന് നിരവധി മുന്‍ താരങ്ങളും ഫുട്‌ബോള്‍ നിരീക്ഷകരും അര്‍ജന്റീനയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തി. ചാമ്പ്യന്‍മാരെ അഭിനന്ദിക്കാന്‍ പോലും തയ്യാറാകാതിരുന്നത് മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് യോജിച്ച പെരുമാറ്റമല്ലെന്നാണ് വിമര്‍ശനം. മുന്‍ ഫ്രഞ്ച് താരം അഡ്രിയന്‍ ദുരം അര്‍ജന്റീനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഫൈനല്‍ ചടങ്ങിന് അര്‍ജന്റീന കളങ്കമുണ്ടാക്കിയെന്നും തോല്‍വി അംഗീകരിക്കാന്‍ ടീമിനും ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടൂര്‍ണമെന്റിലുടനീളം അര്‍ജന്റീനയ്‌ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ലഭിച്ചുവെന്നും, ഇംഗ്ലണ്ടിനെതിരായ മത്സരമൊഴികെ അവരുടെ പ്രകടനം നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചതായി സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൈനല്‍ വിസിലിന് ശേഷവും കളിക്കളത്തില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയ അര്‍ജന്റീനന്‍ താരം ലിയാന്‍ഡ്രോ പരേഡസിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തു.

90 മിനിറ്റ് ഗോള്‍രഹിതമായി നീണ്ട മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നതോടെയാണ് സ്‌പെയിന്‍ വിജയഗോള്‍ നേടിയത്. 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോളിലൂടെയാണ് സ്‌പെയിന്‍ 1-0ന് വിജയിച്ച് രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

Share