ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സാഹചര്യങ്ങളിലും ഇനി യു.പി.ഐ (UPI) വഴി പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനവുമായി ഇന്ത്യ. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓഫ്ലൈന്‍ ‘ടാപ്പ് ആന്‍ഡ് പേ’ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ ഉപയോക്താവിന്റെ മൊബൈലിനും വ്യാപാരിയുടെ പോയിന്റ് ഓഫ് സെയില്‍ (PoS) മെഷീനിനും ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കിലും പേയ്മെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ ടാപ്പ് ആന്‍ഡ് പേ സംവിധാനത്തിന് സമാനമായ രീതിയിലാണ് പുതിയ സൗകര്യം പ്രവര്‍ത്തിക്കുക. ഉപയോക്താക്കള്‍ ആദ്യം ഇന്റര്‍നെറ്റ് ലഭ്യമായ സമയത്ത് UPI Lite Wallet-ലേക്ക് തുക ചേര്‍ക്കണം. തുടര്‍ന്ന് NFC സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണ്‍ അനുയോജ്യമായ PoS മെഷീനില്‍ ടാപ്പ് ചെയ്താല്‍ ഓഫ്ലൈനായും പേയ്മെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയും.

പണം UPI Lite വാലറ്റില്‍ നിന്നാണ് പോകുന്നതെങ്കില്‍ ഇടപാടിനായി UPI പിന്‍ നല്‍കേണ്ടതില്ല. വിമാനയാത്രയ്‌ക്കിടയില്‍, ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍, ഗ്രാമപ്രദേശങ്ങളില്‍, മൊബൈല്‍ നെറ്റ്വര്‍ക്ക് ദുര്‍ബലമായ കെട്ടിടങ്ങളില്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ഇടപാടില്‍ പരമാവധി 2,000 രൂപ വരെ ഓഫ്ലൈന്‍ രീതിയില്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഇതുവരെ പുറത്തിറക്കിയിട്ടില്ല. അന്തിമ പരിധികളും സാങ്കേതിക മാനദണ്ഡങ്ങളും പിന്നീട് വ്യക്തമാക്കുമെന്നാണ് സൂചന.

ഓഫ്ലൈന്‍ യു.പി.ഐ ഇടപാടിലേക്കുള്ള ഇന്ത്യയുടെ ആദ്യ നീക്കമല്ലിത്. 2023-ല്‍ NPCI അവതരിപ്പിച്ച UPI Lite X സംവിധാനത്തിലൂടെ NFC സൗകര്യമുള്ള രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കിടയില്‍ ഓഫ്ലൈന്‍ ഇടപാടുകള്‍ സാധ്യമാക്കിയിരുന്നു. പുതിയ സംവിധാനം അതിന്റെ വികസിത പതിപ്പായാണ് കണക്കാക്കുന്നത്. ഇനി സ്മാര്‍ട്ട്‌ഫോണുകള്‍ തമ്മില്‍ മാത്രമല്ല, NPCI അംഗീകൃത ഓഫ്ലൈന്‍ PoS ടെര്‍മിനല്‍ ഉള്ള ഏത് വ്യാപാരിക്കും ഓഫ്ലൈനായി യു.പി.ഐ പേയ്മെന്റ് സ്വീകരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് പുതിയ അധ്യായം തുറക്കുന്ന സംവിധാനമായി ഇതിനെ വിലയിരുത്തുകയാണ് സാമ്പത്തിക വിദഗ്ധര്‍. നെറ്റ്വര്‍ക്ക് തടസ്സങ്ങള്‍ കാരണം ഇടപാടുകള്‍ മുടങ്ങുന്ന സാഹചര്യം വലിയ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷ.

Share