തിരുവനന്തപുരം: വെമ്പായം ജംഗ്ഷനിലെ ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അനീഷും മരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ഗുരുതരമായി പൊള്ളലേറ്റ നവാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. വെമ്പായത്തെ ഹോട്ടൽ ആൻഡ് റസിഡൻസിയിലെ ബാറിൽ മദ്യപിക്കുന്നതിനിടെ അനീഷും മറ്റൊരു സംഘവും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ നവാസ് അനീഷിനെ മുഖത്തടിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രകോപിതനായ അനീഷ് ബാറിൽ നിന്ന് പുറത്തുപോയി പെട്രോൾ വാങ്ങി തിരിച്ചെത്തുകയായിരുന്നു.
തുടർന്ന് എതിർസംഘത്തിന് നേരെ പെട്രോളൊഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയതോടെ ബാറിനുള്ളിൽ തീ ആളിപ്പടർന്നു. അനീഷിന്റെ ശരീരത്തിലും തീ പടർന്നതോടെ ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തിൽ നവാസ്, അനീഷ് എന്നിവർക്കൊപ്പം നൗഫൽ, റിയാസ്, അരുൺ, ശ്യാം എന്നിവർക്കും പൊള്ളലേറ്റിരുന്നു. എല്ലാവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
80 ശതമാനത്തിലേറെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അനീഷ്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം തുടരുകയാണ്. ബാറിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.