കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺകോൾ വന്ന സംഭവത്തിൽ ഉപയോഗിച്ച സിമ്മിന്റെ ഉടമയെ അന്വേഷണസംഘം കണ്ടെത്തി. എന്നാൽ, കോൾ വന്ന സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും മൊബൈൽ ഫോൺ നേരത്തെ മോഷണം പോയിരുന്നുവെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.
സംഭവത്തിൽ ഉപയോഗിച്ച മൊബൈൽ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. സിം കാർഡിന്റെ ഉപയോഗവും കോൾ വന്ന സാഹചര്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വാട്‌സ്ആപ്പ് വഴി എംഎൽഎയെ വിളിച്ചത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനമൊരുക്കാമെന്നുമായിരുന്നു വിളിച്ചയാളുടെ വാഗ്ദാനം. ഏകദേശം പത്ത് മിനിറ്റോളം നീണ്ട സംഭാഷണത്തിലാണ് ഈ അവകാശവാദങ്ങൾ മുന്നോട്ടുവെച്ചത്.
കേസന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകസംഘം നേരത്തെ ഡൽഹിയിലെത്തി വിവരശേഖരണം നടത്തിയിരുന്നു. അതേസമയം, സിം ഉടമയുടെ മൊഴി അന്വേഷണസംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. സിം കാർഡിന്റെ ഉപയോഗവും കോൾ നടത്തിയ വ്യക്തിയെയും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണ്.














