കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

Published by
ജനം വെബ്‌ഡെസ്ക്

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടി. ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവായ ജൂഡോ താരം തുലിക മാനെ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ (നാഡ) താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് ടീമില്‍ നിന്ന് പിന്‍വലിച്ചു. 12 മാസത്തിനിടെ മൂന്ന് തവണ ‘വെയര്‍എബൗട്ട്സ്’ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നാഡയുടെ നടപടി. ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ചട്ടപ്രകാരം ഇതിന് പരമാവധി രണ്ട് വര്‍ഷം വിലക്ക് ലഭിക്കാനിടയുണ്ട്.

2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ +78 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ തുലിക, ഗ്ലാസ്‌ഗോയില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഒരു ഇന്ത്യന്‍ ജൂഡോ താരത്തിന് ഗെയിംസ് നഷ്ടമാകുന്നത്. നേരത്തെ പുരുഷ വിഭാഗം 73 കിലോഗ്രാം താരം അരുണ്‍ കുമാര്‍ മത്സരത്തിന് പുറത്തുള്ള പരിശോധനയില്‍ അനാബോളിക് സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.

ജൂലൈ 31 മുതലാണ് ജൂഡോ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ സംഘം ജൂലൈ 27ന് ഗ്ലാസ്‌ഗോയിലേക്ക് തിരിക്കാനിരിക്കെയാണ് രണ്ട് താരങ്ങള്‍ പുറത്തായത്. അതേസമയം, തുലികയുടെ കേസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതല്ല ആരോപണം. രജിസ്റ്റേഡ് ടെസ്റ്റിംഗ് പൂളിലുള്ള താരങ്ങള്‍ പരിശീലന കേന്ദ്രം, താമസസ്ഥലം, പരിശോധനയ്‌ക്ക് ലഭ്യമാകുന്ന പ്രതിദിന ഒരു മണിക്കൂര്‍ സമയം എന്നിവ കൃത്യമായി നാഡയെ അറിയിക്കേണ്ടതുണ്ട്. 12 മാസത്തിനിടെ മൂന്ന് തവണ ഈ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയോ പരിശോധനയ്‌ക്ക് ഹാജരാകാതിരിക്കുകയോ ചെയ്താല്‍ അത് ഡോപിങ് ചട്ടലംഘനമായി കണക്കാക്കും.

പാരീസ് ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള തുലികയുടെ അഭാവം വനിതകളുടെ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Share