ശ്രീനഗർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറു ദിവസത്തേക്ക് നിർത്തിവെച്ച അമർനാഥ് തീർത്ഥാടനം ശനിയാഴ്ച പുനരാരംഭിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് പഹൽഗാം, ബാൽതാൽ റൂട്ടുകളിലൂടെ തീർത്ഥാടകരെ വീണ്ടും കടത്തിവിടാൻ അധികൃതർ അനുമതി നൽകി.
ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് 1,470 സ്ത്രീകളും 25 കുട്ടികളും 54 സന്യാസിമാരും ഉൾപ്പെടെ 6,269 തീർത്ഥാടകർ 223 വാഹനങ്ങളിലായി കർശന സുരക്ഷയോടെ ബാൽതാൽ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടു. പഹൽഗാം റൂട്ടിലേക്ക് ശനിയാഴ്ച ജമ്മുവിൽ നിന്ന് പ്രത്യേക വാഹനവ്യൂഹം അയച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അനന്ത്നാഗ് ജില്ലയിലെ 48 കിലോമീറ്റർ ദൈർഘ്യമുള്ള പഹൽഗാം പാതയിലും ഗന്ദർബാൽ ജില്ലയിലെ 14 കിലോമീറ്റർ ബാൽതാൽ പാതയിലും തുടർച്ചയായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും കാരണം ജൂലൈ 19-നാണ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചത്.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഉധംപൂർ–റംബാൻ മേഖലയിലെ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന ജമ്മു–ശ്രീനഗർ ദേശീയപാതയും വീണ്ടും തുറന്നു. ശനിയാഴ്ച രാവിലെ ബാൽതാൽ, പഹൽഗാം ബേസ് ക്യാമ്പുകളിൽ നിന്ന് നൂറുകണക്കിന് ഭക്തർ നേരിയ മഴ അവഗണിച്ച് അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് യാത്ര തുടർന്നു.
ജൂലൈ 2-ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് ആദ്യ തീർത്ഥാടക സംഘത്തെ യാത്രയാക്കിയത്. ഓഗസ്റ്റ് 28-ന് രക്ഷാബന്ധൻ ദിനത്തോടെയാണ് ഈ വർഷത്തെ അമർനാഥ് യാത്ര സമാപിക്കുക. ഇതുവരെ നാല് ലക്ഷത്തോളം ഭക്തർ അമർനാഥ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തിയതായി അധികൃതർ അറിയിച്ചു.