എഡ്മണ്ടൺ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മണ്ടണിൽ 23-കാരിയായ പഞ്ചാബ് സ്വദേശിനി ദമൻപ്രീത് കൗർ കൊല്ലപ്പെട്ട സംഭവത്തിൽ ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിയായ ദമൻപ്രീത് കൗറിന്റെ മരണവുമായി ബന്ധപ്പെട്ട് പങ്കാളിയായ രീതിഷ് കുമാർ (22) ക്കെതിരെ എഡ്മണ്ടൺ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി.
ജൂലൈ 9-ന് തെക്കുകിഴക്കൻ എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള വസതിയിൽ ഗുരുതര പരിക്കുകളോടെ ബോധരഹിതയായി കിടന്ന ദമൻപ്രീത്തിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 12-ന് ചികിത്സയ്‌ക്കിടെ മരിച്ചു.
ജൂലൈ 14-ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. പങ്കാളികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ മറ്റ് പ്രതികളില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
അഞ്ച് വർഷം മുൻപാണ് വിദ്യാർത്ഥി വിസയിൽ ദമൻപ്രീത് കൗർ കാനഡയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച ധനശേഖരണ ക്യാമ്പെയ്‌നിലൂടെ ഇതിനകം 18,000 ഡോളറിലധികം സമാഹരിച്ചതായി കുടുംബവൃത്തങ്ങൾ അറിയിച്ചു.














