ചെന്നൈ: ബാങ്ക് മാനജേരുടെ കരണത്തടിച്ച് മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൾ കയൽവിഴി. എസ്.ബി.ഐ അടയാർ ശാഖാ മാനേജരെയാണ് കയൽവിഴി മർദ്ദിച്ചത്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനും എം.കെ. സ്റ്റാലിന്റെ സഹോദരനുമാണ് അഴഗിരി.
ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിട സമുച്ചയാത്തിലെ ലിഫ്റ്റ് നന്നാക്കാൻ മാനേജർ പറഞ്ഞതാണ് കാരണം. ഈ കെട്ടിട സമുച്ചയാത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ കയൽവിഴി എഴുന്നേറ്റ് ബാങ്ക് മാനേജറുടെ മുഖത്ത് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെ തുടർന്ന് ബാങ്ക് മാനേജർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.ബി.ഐ ചീഫ് മാനേജർ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.