ഈജിപ്തിന്റെ 15 വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യം; ലോക ജൂനിയര്‍ സ്‌ക്വാഷ് കിരീടം ഇന്ത്യയിലേക്ക്, ചരിത്രം കുറിച്ച് അനാഹത്

Published by
ജനം വെബ്‌ഡെസ്ക്

ഒട്ടാവ: ഇന്ത്യന്‍ സ്‌ക്വാഷ് ചരിത്രത്തില്‍ പുതിയ സുവര്‍ണ അധ്യായം കുറിച്ച് അനാഹത് സിങ്. ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ലോക ജൂനിയര്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടമാണ് 18കാരിയായ ഡല്‍ഹി താരം സ്വന്തമാക്കിയത്. കാനഡയിലെ ഒട്ടാവയില്‍ നടന്ന ഫൈനലില്‍ രണ്ടാം സീഡായ ഈജിപ്തിന്റെ റുഖിയ സലേമിനെ നേരിട്ടുള്ള മൂന്ന് ഗെയിമുകള്‍ക്കാണ് ടോപ് സീഡായ അനാഹത് പരാജയപ്പെടുത്തിയത്. 11-3, 11-7, 11-9 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ആധികാരിക ജയം.

ഫൈനലില്‍ ഒരു ഘട്ടത്തിലും എതിരാളിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കാതെയാണ് അനാഹത് കിരീടം ഉയര്‍ത്തിയത്. ആദ്യ ഗെയിമില്‍ തന്നെ ആക്രമണാത്മക പ്രകടനത്തോടെ 11-3ന് ലീഡ് നേടിയ അനാഹത് പിന്നീട് മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണമായും കൈയിലെടുത്തു. രണ്ടാം ഗെയിമില്‍ 11-7നും മൂന്നാം ഗെയിമില്‍ 11-9നും വിജയിച്ച് ഇന്ത്യയുടെ ചരിത്രവിജയം പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റിലുടനീളം അതിശക്തമായ പ്രകടനമാണ് അനാഹത് പുറത്തെടുത്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയും സെമിയില്‍ മറ്റൊരു ഈജിപ്ഷ്യന്‍ താരമായ ബര്‍ബ് സമേഹിനെയും കീഴടക്കിയാണ് ഫൈനലിലെത്തിയത്.

ഫൈനലിലും ഈജിപ്തിനെ തന്നെ വീഴ്‌ത്തി കിരീടം സ്വന്തമാക്കിയതോടെ ടോപ് സീഡെന്ന വിശേഷണത്തിന് പൂര്‍ണ നീതി പുലര്‍ത്തുകയും ചെയ്തു. ഈ വിജയത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും അനാഹത്തിന്റെ പേരിലായി. 2010ന് ശേഷം ലോക ജൂനിയര്‍ വനിതാ സ്‌ക്വാഷ് കിരീടം നേടുന്ന ആദ്യ ഈജിപ്തുകാരിയല്ലാത്ത താരമാണ് അനാഹത്. അമേരിക്കയുടെ അമാന്‍ഡ ഷോബി 2010ല്‍ കിരീടം നേടിയതിന് ശേഷം കഴിഞ്ഞ 15 വര്‍ഷവും ലോക ജൂനിയര്‍ വനിതാ സ്‌ക്വാഷില്‍ ഈജിപ്തിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ആ കുതിപ്പിനാണ് ഇന്ത്യന്‍ താരം വിരാമമിട്ടത്.

ഇതിന് മുമ്പ് ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മികച്ച നേട്ടം 2005ല്‍ ജോഷ്‌ന ചിന്നപ്പ ഫൈനലിലെത്തിയതായിരുന്നു. ഇത്തവണ സെമിയിലെ വിജയത്തോടെ തന്നെ 21 വര്‍ഷത്തിന് ശേഷം ഇന്ത്യയെ വീണ്ടും ഫൈനലിലെത്തിച്ച അനാഹത്, ഇപ്പോള്‍ കിരീടവും സ്വന്തമാക്കി ഇന്ത്യന്‍ സ്‌ക്വാഷിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. 18ാം വയസില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ പട്ടം നേടിയ അനാഹത് സിങ് ഇനി ഇന്ത്യന്‍ സ്‌ക്വാഷിന്റെ ഭാവി മാത്രമല്ല, ലോക വേദിയില്‍ ഇന്ത്യയുടെ പുതിയ പ്രതീക്ഷ കൂടിയാണ്. ഇന്ത്യയുടെ സ്‌ക്വാഷ് ചരിത്രത്തില്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടുന്ന നേട്ടമായാണ് ഈ കിരീടവിജയം വിലയിരുത്തപ്പെടുന്നത്.

Share