മതംമാറിയ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം ബാധകമാകില്ല; ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവിയില്ല; പുനഃപരിശോധനാ ഹർജിയും തള്ളി സുപ്രീംകോടതി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് മതംമാറിയ വ്യക്തിക്ക് പട്ടികജാതി (എസ്.സി.) പദവി ലഭിക്കില്ലെന്ന മുൻവിധി സുപ്രീംകോടതി വീണ്ടും ശരിവച്ചു. ഇതിനെതിരായ പുനഃപരിശോധനാ ഹർജി തള്ളിയതോടെയാണ് കോടതി നിലപാട് ആവർത്തിച്ചത്.

മാർച്ച് 24-ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ, ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിൽപ്പെട്ടവർക്കു മാത്രമാണ് ഭരണഘടനാപരമായി പട്ടികജാതി പദവി ലഭിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. 1950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് അനുസരിച്ച് മറ്റേതെങ്കിലും മതത്തിലേക്ക് മാറുന്നവർക്ക് പട്ടികജാതി പദവി നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രിസ്തുമതത്തിലേക്ക് മാറിയ വ്യക്തിയെ പട്ടികജാതിയായി പരിഗണിക്കാനാകില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി നേരത്തെ ശരിവെച്ചത്. ക്രിസ്തുമതത്തിലേക്ക് മാറി പാസ്റ്ററായി പ്രവർത്തിക്കുന്നതിനിടെ ആക്രമണത്തിനിരയായ ചിന്താദാ ആനന്ദ് നൽകിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി.

ക്രിസ്തുമതത്തിന് ജാതിവ്യവസ്ഥ അന്യമാണെന്നും, അതിനാൽ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം (SC/ST Act) ബാധകമാകില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീംകോടതി അംഗീകരിച്ചു.

അതേസമയം, പട്ടികവർഗ (എസ്.ടി.) വിഭാഗത്തിന്റെ കാര്യത്തിൽ വ്യത്യസ്തമായ സമീപനമാണ് കോടതി സ്വീകരിച്ചത്. പട്ടികവർഗക്കാർക്ക് ഭരണഘടനാ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കണമെങ്കിൽ അവരുടെ ഗോത്രത്തിന്റെ ആചാരങ്ങളും പാരമ്പര്യവും നിലനിർത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു മതത്തിലേക്ക് മാറിയതിനെ തുടർന്ന് ഗോത്രസ്വത്വത്തിൽ സംശയം ഉയരുന്ന സാഹചര്യമുണ്ടായാൽ, അത് ഓരോ കേസിലെയും തെളിവുകൾ പരിശോധിച്ച് വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Share