മൂവാറ്റുപുഴ: മുൻമന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള കേരഫെഡും മിൽമയും വിദേശ വിപണന-കയറ്റുമതി കരാറുകൾ നൽകിയെന്ന പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി റിപ്പോർട്ട് തേടി.
കൊച്ചി കടവന്ത്ര സ്വദേശിയായ ചെഷയർ ടാർസൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. 2026 മാർച്ച് 13-ന് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഓഗസ്റ്റ് 20-നകം സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.
പരാതി പ്രകാരം, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരഫെഡിന്റെ വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നതിനും മിൽമ ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും വിപണനം ചെയ്യുന്നതിനുമുള്ള കരാറുകൾ സ്വകാര്യ സ്ഥാപനമായ മിഡ്‌നൈറ്റ് സൺ ഗ്ലോബലിന് നൽകിയെന്നാണ് ആരോപണം. ഈ സ്ഥാപനം ഗണേഷ്‌കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും നടപടിക്രമങ്ങൾ പാലിക്കാതെയും കരാറുകൾ അനുവദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
10 ലക്ഷത്തിലധികം മൂല്യമുള്ള കരാറുകൾക്ക് നിർബന്ധമായ തുറന്ന ടെൻഡർ നടപടികൾ പാലിച്ചില്ലെന്നും കരാർ അനുവദിക്കുന്നതിൽ ചട്ടലംഘനം നടന്നെന്നും പരാതിക്കാരൻ ആരോപിക്കുന്നു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ ‘കൊമേഴ്‌സ്യൽ കോൺഫിഡൻസ്’ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകാൻ ബന്ധപ്പെട്ടവർ വിസമ്മതിച്ചതായും ഹർജിയിൽ പറയുന്നു.
കൂടാതെ, മിൽമ ഡെപ്യൂട്ടി ജനറൽ മാനേജർ ബി.എസ്. നിഷയെ സാക്ഷിയായി പരിഗണിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ വിജിലൻസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ കോടതി പരിഗണിക്കും.