കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; അരങ്ങേറ്റത്തില്‍ വെള്ളി നേടി ജ്ഞാനേശ്വരി യാദവ്

Published by
ജനം വെബ്‌ഡെസ്ക്

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. വനിതകളുടെ 53 കിലോ ഭാരോദ്വഹന വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ച ജ്ഞാനേശ്വരി യാദവ് വെള്ളിമെഡല്‍ സ്വന്തമാക്കി. 23കാരിയായ താരം കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ആകെ 199 കിലോഗ്രാം ഉയര്‍ത്തിയാണ് പോഡിയത്തിലെ രണ്ടാം സ്ഥാനം പിടിച്ചത്. നൈജീരിയയുടെ ഒനോമെ ഒമൊലോള ഡിഡിഹ് 206 കിലോഗ്രാം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കാനഡയുടെ റെബേക്ക ഗ്രൂള്‍ക് 178 കിലോഗ്രാമുമായി വെങ്കലം കരസ്ഥമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസിലെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്നത് ജ്ഞാനേശ്വരിയായിരുന്നു. ഇതോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ നാലാം മെഡലും സ്വന്തമായി. നേരത്തെ മീരാബായി ചാനു സ്വര്‍ണവും റിഷികാന്ത സിങ്ങും മുത്തുപാണ്ടി രാജയും വെള്ളിയും നേടിയിരുന്നു. അരങ്ങേറ്റത്തിന്റെ സമ്മര്‍ദ്ദമൊന്നും പ്രകടനത്തെ ബാധിക്കാതെ നൈജീരിയന്‍ താരത്തിനൊപ്പം അവസാനവരെ പൊരുതിയാണ് ജ്ഞാനേശ്വരി വെള്ളി ഉറപ്പിച്ചത്.

സ്‌നാച്ചില്‍ വ്യക്തിഗത മികച്ച പ്രകടനത്തിന് ഒപ്പമെത്തിയ 88 കിലോഗ്രാം ഉയര്‍ത്തിയ ഇന്ത്യന്‍ താരം, ഇടവേളയില്‍ മറ്റ് എതിരാളികളേക്കാള്‍ വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 103 കിലോഗ്രാമില്‍ തുടക്കമിട്ട ജ്ഞാനേശ്വരി പിന്നീട് 107 കിലോഗ്രാമും വിജയകരമായി ഉയര്‍ത്തി. അവസാന ശ്രമത്തില്‍ 111 കിലോഗ്രാം ഉയര്‍ത്തി വ്യക്തിഗത റെക്കോര്‍ഡ് ആറു കിലോഗ്രാം മെച്ചപ്പെടുത്തുകയും ആകെ 199 കിലോഗ്രാം എന്ന കരിയറിലെ മികച്ച നേട്ടത്തോടെ വെള്ളിമെഡല്‍ ഉറപ്പിക്കുകയുമായിരുന്നു.

ഛത്തീസ്ഗഡിലെ നെതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ പരിശീലനം നേടിയ ജ്ഞാനേശ്വരി, 2022 ജൂനിയര്‍ ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയതോടെയാണ് ശ്രദ്ധേയയായത്. ഈ വര്‍ഷം ഗാന്ധിനഗറില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌നാച്ചില്‍ വെള്ളിയും ഓവറോളില്‍ വെങ്കലവും നേടി കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത ഉറപ്പിച്ചിരുന്നു.

ഛത്തീസ്ഗഡ് പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിക്കുന്ന ജ്ഞാനേശ്വരി യാദവിന്റെ ഈ നേട്ടം ഇന്ത്യന്‍ ഭാരോദ്വഹനത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച തുടക്കത്തിന് പിന്നാലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്തു.

Share