കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി റിമാൻഡിൽ. കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് കോടതിയുടെ റിമാൻഡിലായത്. ഇതോടെ കേസിൽ റിമാൻഡിലായവരുടെ എണ്ണം മൂന്ന് അധ്യാപകർ ഉൾപ്പെടെ അഞ്ചായി.
ഓൺലൈൻ ഡെലിവറിയുടെ മറവിലായിരുന്നു ജിജിൽ ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ.
അധ്യാപകർ ഉൾപ്പെട്ട ലഹരി ശൃംഖല പുറത്തുവന്നതോടെയാണ് കേസ് സംസ്ഥാനത്ത് വലിയ ചർച്ചയായത്. സ്കൂൾ-കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികൾ ലഹരി വിപണനം നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതികളുടെ മൊബൈൽ ഫോണുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള ലഹരി മാഫിയയുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.