തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എക്സൈസ് മന്ത്രി എം. ലിജു. ബാറുകളിൽ പരിശോധനയ്‌ക്കെത്തുന്ന ചില എക്സൈസ് ഉദ്യോഗസ്ഥർ കേയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നതായി ബാർ ഉടമകൾ പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പരസ്യ വിമർശനം. മാധ്യമങ്ങളും ഇക്കാര്യം അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറുകളിൽ ബട്ടൺ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ബാർ ഉടമകളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേൽത്തട്ടിലെയും താഴെത്തട്ടിലെയും ചില ഉദ്യോഗസ്ഥർ മദ്യം ആവശ്യപ്പെടുന്നുവെന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ തന്റെ കൈവശമുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
“‘ഇത്ര കേയ്‌സ് മദ്യം എത്തിച്ചുതരൂ’ എന്ന തരത്തിലുള്ള ഇടപാടുകൾ ഈ സർക്കാരിന്റെ കാലത്ത് അനുവദിക്കില്ല”െന്നും അത്തരം പ്രവണതകൾ അവസാനിപ്പിക്കേണ്ട സമയമായെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി.















