ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായി സ്റ്റീഫന്‍ ഫ്‌ലെമിങ്? റിപ്പോര്‍ട്ടുകള്‍ പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനായി മുന്‍ ന്യൂസിലന്‍ഡ് നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയശില്‍പിയുമായ സ്റ്റീഫന്‍ ഫ്‌ലെമിങ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. ഇംഗ്ലീഷ് മാധ്യമമായ ദ ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മുന്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി നടന്ന അഭിമുഖങ്ങള്‍ക്കൊടുവില്‍ ഫ്‌ലെമിങ് പ്രധാന പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റ് ടീമിന്റെ ചുമതല ഫ്‌ലെമിങ്ങിനെ ഏല്‍പ്പിക്കാന്‍ താല്‍പര്യപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ട് മുന്‍ താരങ്ങളായ റിച്ചാര്‍ഡ് ഡോസണ്‍, ജൊനാഥന്‍ ട്രോട്ട്, മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി എന്നിവരെ പിന്തള്ളിയാണ് ഫ്‌ലെമിങ് മുന്‍നിരയിലേക്കെത്തിയത്.

ആദ്യഘട്ടത്തില്‍ മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍ പ്രധാന സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു, ലണ്ടന്‍ സ്പിരിറ്റ് ടീമുകളുമായുള്ള കരാറുകള്‍ തുടരാന്‍ തീരുമാനിച്ചതോടെ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറി. മുന്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ഇസിബി തന്നെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

2008-ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകനായി തിളങ്ങിയ ഫ്‌ലെമിങ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റിയ വ്യക്തിയാണ്. ടെക്‌സാസ് സൂപ്പര്‍ കിംഗ്സ്, ജോബര്‍ഗ് സൂപ്പര്‍ കിംഗ്സ് ടീമുകളുടെയും പരിശീലക ചുമതല അദ്ദേഹം വഹിച്ചിരുന്നു. ഈ മാസം ആദ്യം സൂപ്പര്‍ കിംഗ്സ് ഗ്രൂപ്പുമായുള്ള ബന്ധം അവസാനിപ്പിച്ച ഫ്‌ലെമിങ്ങിന്റെ അടുത്ത നീക്കത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നത്. അതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നത്.

ഇംഗ്ലണ്ടില്‍ പരിശീലകനെന്ന നിലയിലും ഫ്‌ലെമിങ്ങിന് അനുഭവമുണ്ട്. ദ ഹണ്ട്രഡില്‍ സൗതേണ്‍ ബ്രേവ് ടീമിന്റെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കളിക്കാരനായിരിക്കെ നോട്ടിംഗ്ഹാംഷയര്‍, യോര്‍ക്ക്ഷയര്‍, മിഡില്‍സെക്‌സ് എന്നീ കൗണ്ടി ടീമുകള്‍ക്കും വേണ്ടി കളിച്ചിട്ടുണ്ട്.

മൂന്ന് ആഴ്ചകള്‍ക്കകം ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ഫ്‌ലെമിങ്ങിന്റെ നിയമനം പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുവരെ സഹപരിശീലകനായ മാര്‍ക്കസ് ട്രെസ്‌കോത്തിക്ക് താല്‍ക്കാലിക ചുമതല നല്‍കാന്‍ ഇസിബി തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം പരിശീലകന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്നാണ് സൂചന.

ഒരു ദശാബ്ദമായി ആഷസ് പരമ്പര സ്വന്തമാക്കാന്‍ കഴിയാത്ത ഇംഗ്ലണ്ടിന് അടുത്ത വര്‍ഷത്തെ ഹോം ആഷസാണ് ഏറ്റവും വലിയ ലക്ഷ്യം. ഫ്‌ലെമിങ് ചുമതലയേല്‍ക്കുകയാണെങ്കില്‍, ഇംഗ്ലണ്ടിനെ വീണ്ടും ആഷസ് ജേതാക്കളാക്കുകയെന്നതാകും അദ്ദേഹത്തിന് മുന്നിലുള്ള ആദ്യ വലിയ വെല്ലുവിളി.

Share