ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ ഖനനത്തിൽ കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ മൂന്നെണ്ണം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. രണ്ട് വയോധികരുടെയും 27 വയസ്സുള്ള യുവാവിന്റെയും അസ്ഥികളാണിവയെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) റിപ്പോർട്ടിൽ വ്യക്തമാക്കി.
കുടക് ജില്ലയിലെ വിരാജ്പേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി സ്വദേശിയായ യു. ബി. അയ്യപ്പ (70), തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ദസരകല്ലഹള്ളി സ്വദേശിയായ ആദിശേഷ നാരായണ (27), കോലാർ ജില്ലയിലെ ശ്രീനിവാസ്പൂർ താലൂക്കിലെ മീശഗനഹള്ളി സ്വദേശിയായ കൃഷ്ണപ്പ (85) എന്നിവരുടേതാണ് കണ്ടെത്തിയ അസ്ഥികൂടങ്ങൾ.
ധർമസ്ഥലയിലെ ബംഗ്ലഗുഡ്ഡെ മേഖലയിൽ നടത്തിയ പരിശോധനയിൽ എസ്‌ഐടി ആകെ ഏഴ് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. അസ്ഥികൂടങ്ങൾക്കൊപ്പം ലഭിച്ച തിരിച്ചറിയൽ കാർഡുകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ബന്ധുക്കളെ കണ്ടെത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് തിരിച്ചറിയൽ സ്ഥിരീകരിച്ചത്.
ധർമസ്ഥലയിലെ തീർഥാടനകേന്ദ്രത്തിൽ നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ ഉന്നയിച്ചിരുന്നത്. ഇയാൾ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ എസ്‌ഐടി വ്യാപകമായി മണ്ണ് നീക്കി പരിശോധന നടത്തിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ചിന്നയ്യയുടെ ആരോപണങ്ങൾ സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ല. ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചിന്നയ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.