ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ നടന്ന സിറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പ് യോഗത്തിനിടെ നേതാക്കളും പ്രവർത്തകരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. എ.ഐ.സി.സി നിരീക്ഷകൻ മനോജ് ചവാന്റെ സാന്നിധ്യത്തിലായിരുന്നു കൈയാങ്കളി നടന്നത്.
ബെലഗാവി നഗരത്തിലെ സംഗൊള്ളി രായണ്ണ സർക്കിളിലുള്ള കോൺഗ്രസ് ഓഫീസിൽ സിറ്റി കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം പുരോഗമിക്കവെയാണ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. പിന്നീട് ഇത് കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
സംഘർഷത്തിനിടെ മുൻ എം.എൽ.എ രമേശ് കുഡാച്ചിയുടെ അടുത്ത അനുയായിക്ക് മർദനമേറ്റതായി റിപ്പോർട്ടുണ്ട്. ഹേമന്ത് ലിംഗഡെ ആക്രമണം നടത്തിയെന്നാണ് ആരോപണം.
സംഭവത്തെ തുടർന്ന് ബെലഗാവി മാർക്കറ്റ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
കോൺഗ്രസിന്റെ ആഭ്യന്തര തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാർട്ടിയുടെ ഭരണനേട്ടങ്ങൾ ചർച്ച ചെയ്യേണ്ട യോഗം ഗ്രൂപ്പ് പോരിലേക്കും അച്ചടക്ക ലംഘനത്തിലേക്കും വഴിമാറിയതായാണ് വിമർശനം ഉയരുന്നത്.















