ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം

Published by
ജനം വെബ്‌ഡെസ്ക്

ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദേശം. ഇടവിട്ട് പെയ്യുന്ന മഴ കൊതുകുകൾ പെരുകാൻ കാരണമാകുന്നതിനാൽ ആഗസ്റ്റ് 3, 4 തീയതികളിൽ എല്ലാവരും ചുറ്റുപാടുകൾ വൃത്തിയാക്കി കൊതുക് നിർമാർജന പ്രവർത്തനങ്ങൾ നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും നിർമാണ മേഖലകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണം.

ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗ്ഗം വെള്ളം കെട്ടി നിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. വീട്ടിനകത്തും പുറത്തും കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങൾ നിരവധിയാണ്. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികൾക്ക് താഴെയുള്ള പാത്രങ്ങൾ, അലങ്കാരച്ചെടികൾ വളർത്തുന്ന പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റുകൾ എന്നിവയിൽ കൊതുകിന്റെ കൂത്താടികൾ വളരുന്നില്ല എന്ന് ഉറപ്പാക്കണം. വീടിന് പുറത്ത് അലക്ഷ്യമായി കിടക്കുന്ന ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, വാഷ്‌ബേസിൻ എന്നിവയിൽ വെള്ളം വീഴാത്ത വിധം സൂക്ഷിക്കേണ്ടതാണ്. ടെറസ്, സൺഷെയ്ഡ്, റൂഫിന്റെ പാത്തികൾ, പ്ലാസ്റ്റിക്, ടാർപോളിൻ ഷീറ്റുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൂടാതെ ജലസംഭരണികളും ടാങ്കുകളും കൊതുക് കടക്കാത്ത രീതിയിൽ കൃത്യമായി മൂടി സൂക്ഷിക്കുകയും, തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉടമസ്ഥർ ഉറപ്പുവരുത്തുകയും വേണം.

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ജനലുകളിലും വാതിലുകളിലും കൊതുക് വലകൾ ഘടിപ്പിക്കുക തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.

പനി,ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പൂർണ്ണമായും വിശ്രമിക്കണം. പനിയുള്ളപ്പോൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുത്. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം, ധാരാളം വെള്ളം കുടിക്കണം.എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം. രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ എത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർേദശിച്ചു.

Share