പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ ജില്ലാ ഭരണകൂടങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നെല്ലിയാമ്പതി ഉൾപ്പെടെ പാലക്കാട് ജില്ലയിലെ എല്ലാ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികളുടെ പ്രവേശനം പൂർണമായും നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകിവീഴൽ, പാറയിടിച്ചിൽ തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. മലമ്പുഴയിലെ കവയിലേക്കും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.
അതേസമയം, വയനാട്ടിലും കനത്ത മഴയെ തുടർന്ന് വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പൂർണമായും ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കലക്ടർ നിർദേശിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈത്തിരി, ലക്കിടി മേഖലകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ, വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്ന് വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.
താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. കൂടാതെ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റോഡുകളുടെ സുരക്ഷയും മലഞ്ചെരിവുകളുടെ അവസ്ഥയും തുടർച്ചയായി വിലയിരുത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
വയനാട്ടിലുള്ള എല്ലാ പൊതുജനങ്ങളും വിനോദസഞ്ചാരികളും പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർഥിച്ചു. അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ വയനാട്ടിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണം എന്ന നിർദേശവും നൽകിയിട്ടുണ്ട്.
നിലവിൽ ജില്ലയിൽ താമസിക്കുന്ന എല്ലാ വിനോദസഞ്ചാരികളും അവർ താമസിക്കുന്ന സ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങളും ഒഴിവാക്കുകയും വേണം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പുതിയ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനാണ് ഈ നിർദേശം.
ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു. മഴയുടെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് സംബന്ധിച്ച തുടർ തീരുമാനം സ്വീകരിക്കുക.