മഴയ്‌ക്ക് ശമനമില്ല; തിങ്കളാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 209 ദുരിതാശ്വാസ ക്യാമ്പുകളില്‍ 5,792 പേര്‍; പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതില്‍ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്‌ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ആവശ്യമായ ധനസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അറിയിച്ചു. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത തുടരണമെന്നും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൊതുജനങ്ങള്‍ മടിക്കാതെ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രെഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി.

Share