കനത്ത മഴ: എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

ആലപ്പുഴ ജില്ലയില്‍ വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും തുടരുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

അതേസമയം, ഓഗസ്റ്റ് ആറുമുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും മഴയുടെ തീവ്രത താരതമ്യേന കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ സംസ്ഥാനത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴ 36 സെന്റിമീറ്ററായിരുന്നുവെന്നും കേരളത്തില്‍ അതിതീവ്രമഴയ്‌ക്കുള്ള മുന്നറിയിപ്പ് കൃത്യസമയത്ത് നല്‍കിയിരുന്നുവെന്നും ഐഎംഡിയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ അഖില്‍ ശ്രീവാസ്തവ വ്യക്തമാക്കി.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളത്തില്‍ നിന്ന് കടലില്‍ വീണ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം കണ്ണാന്തുറ തീരത്ത് കണ്ടെത്തി. വിഴിഞ്ഞത്ത് നിന്ന് കാണാതായ ആന്റണിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി ഭാനുപ്രിയ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി.

തിരുവനന്തപുരത്ത് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും റവന്യൂ വകുപ്പ് അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകള്‍ പരാതിരഹിതമാക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

Share