അഞ്ച് വര്‍ഷത്തെ അധ്യായം അവസാനിച്ചു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ടി. ദിലീപ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ടി. ദിലീപ് വികാരനിര്‍ഭരമായ കുറിപ്പുമായി രംഗത്ത്. സിംബാബ്വെ പര്യടനത്തോടെ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ദിലീപ്, ടീം ഇന്ത്യയ്‌ക്കൊപ്പമുള്ള അഞ്ച് വര്‍ഷത്തെ യാത്ര ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് പറഞ്ഞു. 2021 നവംബറിലാണ് ടി. ദിലീപ് ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി ചുമതലയേറ്റത്. ബിസിസിഐ കരാര്‍ പുതുക്കാതിരുന്നതോടെയാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍, ‘അഞ്ച് വര്‍ഷം… ഈ യാത്രയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ പോര. ഓരോ ദിവസവും എനിക്കാവുന്നതെല്ലാം ടീമിനായി നല്‍കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ഞാന്‍ ഈ സംഘത്തിലേക്ക് വന്നത്. ഞാന്‍ സ്‌നേഹിക്കുന്ന ക്രിക്കറ്റിന് ഫീല്‍ഡിങ്ങിലൂടെ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്,’ എന്ന് ദിലീപ് കുറിച്ചു.

താന്‍ ആരംഭിച്ച ‘ഫീല്‍ഡിങ് മെഡല്‍’ സംരംഭവും അദ്ദേഹം പ്രത്യേകമായി ഓര്‍ത്തെടുത്തു. ‘ഡ്രസിങ് റൂമില്‍ ആ മെഡല്‍ സൃഷ്ടിച്ച ആവേശവും താരങ്ങളുടെ മുഖത്തെ പുഞ്ചിരിയും അവര്‍ അതിന് നല്‍കിയ പ്രാധാന്യവും ജീവിതകാലം മുഴുവന്‍ ഞാന്‍ ഓര്‍ക്കും,’ എന്നും ദിലീപ് വ്യക്തമാക്കി.

അതേസമയം, പുതിയ ഫീല്‍ഡിങ് പരിശീലകനായി അസമിന്റെയും റെയില്‍വേയ്‌സിന്റെയും മുന്‍ താരം ശുഭദീപ് ഘോഷിനെ ബിസിസിഐ നിയമിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാകും അദ്ദേഹം ആദ്യമായി ഇന്ത്യന്‍ പരിശീലക സംഘത്തിന്റെ ഭാഗമാകുക.

ശുഭ്മന്‍ ഗില്‍ നായകനാകുന്ന ഇന്ത്യ ഓഗസ്റ്റ് 15 മുതല്‍ ഗാലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലും ഓഗസ്റ്റ് 23 മുതല്‍ കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ നേരിടും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് ഈ പരമ്പര നിര്‍ണായകമാണ്.

Share