വാട്സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് അപ്രതീക്ഷിത നിയന്ത്രണം; ഇന്ത്യയുള്‍പ്പെടെ നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ വരെ പരിശോധനയ്‌ക്കായി താത്കാലികമായി നിയന്ത്രണവിധേയമാക്കി. ഇതോടെ നിരവധി പേര്‍ക്ക് ആപ്പിലെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നു. മുന്നറിയിപ്പൊന്നും നല്‍കാതെയുണ്ടായ നടപടിക്കെതിരെ ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പരാതി ഉന്നയിച്ചു.

സംഭവത്തില്‍ പ്രതികരിച്ച വാട്സ്ആപ്പ് അധികൃതര്‍, പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി സേവന നിബന്ധനകള്‍ ലംഘിച്ചിരിക്കാമെന്ന് സംശയിക്കുന്ന അക്കൗണ്ടുകള്‍ പരിശോധിക്കുന്ന നടപടികള്‍ പതിവായി സ്വീകരിക്കാറുണ്ടെന്ന് വ്യക്തമാക്കി.

‘ഞങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും മറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമായി ചില അക്കൗണ്ടുകള്‍ വിലക്കുകയോ പരിശോധനയ്‌ക്ക് വിധേയമാക്കുകയോ ചെയ്യാറുണ്ട്. ചിലപ്പോള്‍ തെറ്റായ നടപടികള്‍ സംഭവിക്കാം. അത്തരം സാഹചര്യങ്ങളില്‍ പ്രശ്‌നം എത്രയും വേഗം പരിഹരിച്ച് ഉപയോക്താക്കള്‍ക്ക് സേവനം പുനഃസ്ഥാപിക്കാനാണ് ഞങ്ങളുടെ ശ്രമം,’ എന്നാണ് വാട്സ്ആപ്പ് വക്താവ് അറിയിച്ചത്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ‘Under Review’ എന്ന സന്ദേശത്തോടെ പ്രവര്‍ത്തനരഹിതമായത്. ഉപയോക്താവിന്റെ അക്കൗണ്ട് പ്രവര്‍ത്തനങ്ങളും ഉപകരണവുമായി ബന്ധപ്പെട്ട വിവരങ്ങളും വാട്സ്ആപ്പിന്റെ സേവന നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും സാധാരണയായി 24 മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി തീരുമാനം അറിയിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉത്തരവാദിത്തത്തോടെ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മോഷ്ടിക്കപ്പെട്ട ഫോണുകളെയും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളെയും സംബന്ധിച്ച സഹായ വിവരങ്ങളും പരിശോധനാ സന്ദേശത്തോടൊപ്പം നല്‍കിയിരുന്നു. അപ്രതീക്ഷിതമായി അക്കൗണ്ടുകള്‍ നിയന്ത്രണത്തിലായതോടെ നിരവധി ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഔദ്യോഗിക വാട്സ്ആപ്പ് ആപ്പ് മാത്രമാണ് ഉപയോഗിക്കുന്നതെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ട് പരിശോധനയ്‌ക്ക് വിധേയമാക്കിയതായും ചിലര്‍ ആരോപിച്ചു.

ജോലി ആവശ്യങ്ങള്‍ക്കായി വാട്സ്ആപ്പിനെ ആശ്രയിക്കുന്നതിനാല്‍ സേവനം തടസ്സപ്പെട്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പലരും ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്ക് പുറമെ മറ്റ് രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്കും സമാനമായ പ്രശ്‌നം നേരിട്ടതായി സമൂഹമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അക്കൗണ്ടുകള്‍ വീണ്ടും സാധാരണ നിലയിലാകാന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.

Share