ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

തങ്കമണി: വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവ് തങ്കമണി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന സംഘത്തെ പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പൊലീസ് വലയിലാക്കിയത്.

ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തില്‍ തോമസ് (23), ചെമ്പകപ്പാറ ചരിവുകാലായില്‍ ആല്‍ബിന്‍ (20), നാങ്കുതൊട്ടി മണിമലക്കുന്നേല്‍ ജില്‍സ്‌മോന്‍ മാത്യു (24), മേലേചിന്നാര്‍ കമ്മട്ടിക്കല്‍ വിമല്‍ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷില്‍റ്റു ഷാജി (23), തോവാള ആശ്രമംപടി പുല്‍പ്പാറക്കല്‍ ശരത് സാബു (23), തേക്കിന്‍കാനം കാരിയേലില്‍ നോബിള്‍ എല്‍ദോസ് (22) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.45ഓടെ ഈട്ടിത്തോപ്പ് സ്വദേശി കൊച്ചുമറ്റത്തില്‍ തോമസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അലമാരയ്‌ക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ എട്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ മറ്റ് പ്രതികളും വീട്ടിലുണ്ടായിരുന്നു. എറണാകുളത്ത് നിന്ന് ചില്ലറവില്‍പ്പനയ്‌ക്കായി കഞ്ചാവ് വാങ്ങി എത്തിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. കഞ്ചാവ് എത്തിച്ചശേഷം സംഘം തോമസിന്റെ വീട്ടില്‍ ഒത്തുകൂടിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

അറസ്റ്റിലായവരില്‍ പലരും നേരത്തേ ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള സമാന കേസുകളില്‍ പ്രതികളാണെന്നും സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എസ്.ഐ. ബിജു ബേബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ സുബിന്‍ തങ്കച്ചന്‍, എസ്.ഐമാരായ ബിജു ബേബി, സി.വി. സതീഷ്, പി.ഡി. സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Share