പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധിക (36)ആണ് ഇന്ന് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഇക്കഴിഞ്ഞ ജൂലൈ 24-നാണ് അപകടമുണ്ടായത്. വീട്ടുമുറ്റത്തെ ഇരുമ്പ് കഴുക്കോലിൽ നിന്ന് കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിൽ തുണി വിരിക്കുന്നതിനിടെ ശാരദയ്‌ക്ക് ഷോക്കേറ്റു. താഴെ വീണ ശാരദയെ രക്ഷിക്കാൻ ഓടിയെത്തിയ മരുമകൾ രാധികയും ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ഇത് കണ്ട അനുജന്റെ ഭാര്യ രേഷ്മ രാധികയെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റെങ്കിലും പരുക്ക് ഗുരുതരമല്ലാതിരുന്നതിനാൽ ചികിത്സയ്‌ക്ക് ശേഷം ആശുപത്രി വിട്ടു.
ശാരദയെയും രാധികയെയും ആദ്യം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇരുവർക്കും തലയിൽ ഗുരുതര പരിക്കേറ്റതിനാൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെ ശാരദ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്.
വീട്ടുപണി നടന്നുകൊണ്ടിരുന്നതിനാൽ തൊട്ടടുത്ത് താൽക്കാലികമായി നിർമ്മിച്ച ഷെഡിൽ നിന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ചാണ് വൈദ്യുതി കണക്ഷൻ എടുത്തിരുന്നത്. ഇതിലൂടെ വൈദ്യുതി ഇരുമ്പ് കഴുക്കോലിലേക്കും തുടർന്ന് അഴയിലേക്കും പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വൈദ്യുതി സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്.