കോട്ടമംഗലം: ഗൂഗിൾ മാപ്പ് കാണിച്ച വഴി പിന്തുടർന്ന് സഞ്ചരിച്ച കാർ തോട്ടിൽ വീണു. കാറിലുണ്ടായിരുന്ന നാല് യുവാക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് വെള്ളത്തിൽ വീണ കാർ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് കീരമ്പാറയിൽ അപകടമുണ്ടായത്. കുറുപ്പംപടി സ്വദേശികളായ എബിൻ, സഹോദരൻ അബിൻ, സുഹൃത്തുക്കളായ അക്ഷയ്, വിഷ്ണു എന്നിവരാണ് കാറിലുണ്ടായിരുന്നത്.
റോഡിൽ നിന്ന് തോട്ടിലേക്ക് വീണ കാർ ഏതാനും മീറ്റർ ഒഴുകി പാറക്കെട്ടിൽ തങ്ങിനിന്നു. ഇതിനിടെ ഡ്രൈവറായ എബിൻ സൈഡ് വിൻഡോയിലൂടെ പുറത്തുകടന്നു. തുടർന്ന് മറ്റ് മൂന്നുപേരെയും രക്ഷപ്പെടുത്തി. സമീപവാസികൾ ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. ആർക്കും ഗുരുതര പരിക്കില്ല.
വടാട്ടുപാറയിൽ നിന്ന് കുറുപ്പംപടിയിലേക്ക് മടങ്ങുന്നതിനിടെ പെരുമ്പാവൂരിലേക്കുള്ള ഗൂഗിൾ ലൊക്കേഷനാണ് സംഘം ഉപയോഗിച്ചത്. ഇതനുസരിച്ച് യാത്ര ചെയ്തപ്പോൾ വഴി തെറ്റി കീരമ്പാറയിൽ നിന്ന് കള്ളാട് റോഡിലേക്ക് പ്രവേശിക്കുകയും കാർ തോട്ടിലേക്ക് പതിക്കുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. കാർ ഒഴുക്കിൽപ്പെട്ടെന്ന സംശയത്തിൽ ചേലാട് വരെ രണ്ട് കിലോമീറ്ററോളം പരിശോധന നടത്തി. ഒടുവിൽ പാറക്കെട്ടിൽ തങ്ങിനിന്ന സ്ഥലത്ത് തന്നെ വെള്ളത്തിനടിയിൽ കാർ കണ്ടെത്തുകയായിരുന്നു.