ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

Published by
ജനം വെബ്‌ഡെസ്ക്

ദാര്‍ എസ് സലാം: ടാന്‍സാനിയയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ നാഴികക്കല്ലായി രാജ്യത്തെ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ദാര്‍ എസ് സലാമിലെ ടാന്‍സാനിയ ക്രിക്കറ്റ് അരീന (ടി.സി.എ അരീന) ഐ.സി.സി ചെയര്‍മാന്‍ ജയ് ഷായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഐ.സി.സി ചെയര്‍മാന്‍ ടാന്‍സാനിയ സന്ദര്‍ശിച്ച് ഔദ്യോഗികമായി ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത് ചരിത്രത്തിലാദ്യമായാണ്. പരമ്പരാഗത ക്രിക്കറ്റ് രാജ്യങ്ങള്‍ക്ക് പുറത്തേക്കും കളിയുടെ വളര്‍ച്ച വ്യാപിപ്പിക്കാനുള്ള ഐ.സി.സിയുടെ ദൗത്യത്തിലെ സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

ദാര്‍ എസ് സലാം സര്‍വകലാശാല ക്യാമ്പസില്‍ നിര്‍മ്മിച്ച ടി.സി.എ അരീന ടാന്‍സാനിയയുടെ സ്ഥിരം ദേശീയ ക്രിക്കറ്റ് കേന്ദ്രമായിരിക്കും. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള രണ്ട് ക്രിക്കറ്റ് ഓവലുകളും ദേശീയ ഹൈ പെര്‍ഫോര്‍മന്‍സ് സെന്ററുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. താരവികസന പദ്ധതികള്‍, പ്രതിഭകളെ കണ്ടെത്തല്‍, പരിശീലകര്‍ക്കും അമ്പയര്‍മാര്‍ക്കും പരിശീലനം നല്‍കല്‍, അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കല്‍ എന്നിവയ്‌ക്കുള്ള പ്രധാന കേന്ദ്രമായും സ്റ്റേഡിയം പ്രവര്‍ത്തിക്കും. 2024 ഒക്ടോബറിലാണ് പദ്ധതിക്കായി ഭൂമി അനുവദിച്ചത്. 2025 ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിച്ച സ്റ്റേഡിയം 2026 ജൂലൈയില്‍ പൂര്‍ത്തിയാക്കി.

ഓഗസ്റ്റ് 8 മുതല്‍ 18 വരെ നടക്കുന്ന ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റിന് ഈ സ്റ്റേഡിയം ആദ്യമായി വേദിയാകും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ഭാഗമായ ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതോടെ ടാന്‍സാനിയയുടെ ക്രിക്കറ്റ് വളര്‍ച്ചയ്‌ക്ക് പുതിയ ദിശ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന ചടങ്ങില്‍ ടാന്‍സാനിയ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ബി.എസ്. ശ്രീകുമാര്‍, ഐ.സി.സി പ്രതിനിധികള്‍, സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ടാന്‍സാനിയ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ജയ് ഷാ അഭിനന്ദിച്ചു. ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയും ശക്തമായ സഹകരണവുമുണ്ടെങ്കില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ക്രിക്കറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം രാജ്യത്ത് കൂടുതല്‍ താരങ്ങളെയും പരിശീലകരെയും മാച്ച് ഒഫീഷ്യലുകളെയും വളര്‍ത്തിയെടുക്കുന്നതില്‍ ടാന്‍സാനിയ ക്രിക്കറ്റ് അസോസിയേഷന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റേഡിയം ടാന്‍സാനിയയ്‌ക്കും ആഫ്രിക്കന്‍ മേഖലയ്‌ക്കും ക്രിക്കറ്റില്‍ പുതിയ ഭാവി തുറന്നുകൊടുക്കുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനും ഐ.സി.സി തുടര്‍ന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ജയ് ഷാ വ്യക്തമാക്കി.

ടി.സി.എ അരീന ഒരു ക്രിക്കറ്റ് മൈതാനം മാത്രമല്ല, ടാന്‍സാനിയന്‍ ക്രിക്കറ്റിന്റെ ഭാവി സ്വപ്‌നങ്ങളുടെ പ്രതീകമാണെന്ന് ടാന്‍സാനിയ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ബി.എസ്. ശ്രീകുമാര്‍ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ഈ സൗകര്യം രാജ്യത്തെ യുവതലമുറയെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുമെന്നും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് ടാന്‍സാനിയയെ വേദിയാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Share