പത്തനംതിട്ട: മഴയും വെള്ളപ്പൊക്കവും ബാധിച്ച പത്തനംതിട്ട ജില്ലയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങൾക്ക് 10,000 രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സർക്കാർ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്ടറുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്‌സ് സംഘങ്ങളെ എല്ലാ പ്രധാന മേഖലകളിലും വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെത്താൻ വൈകിയെന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരെയും എംഎൽഎമാരെയും ജില്ലാ കളക്ടർമാരെയും ചുമതലപ്പെടുത്തിയിരുന്നുവെന്നും അവർ മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. താൻ നേരിട്ട് സ്ഥലത്തെത്തുന്നതിലല്ല, രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിലാണ് പ്രധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018-ലെ പ്രളയത്തിന് ശേഷം ആവശ്യമായ മുന്നൊരുക്കങ്ങൾ നടപ്പാക്കാതിരുന്നതിന്റെ പ്രത്യാഘാതങ്ങളും ഇപ്പോഴത്തെ സാഹചര്യം കൂടുതൽ രൂക്ഷമാക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ വെള്ളപ്പൊക്ക സാഹചര്യം അവസാനിച്ച ശേഷം പുഴകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണലും നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.