കോട്ടയത്ത് വെള്ളക്കെട്ടിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; പ്ലാസ്റ്റിക് കയറിൽ കുടുങ്ങി ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് തിരിച്ചെടുക്കാൻ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോട്ടയം തിരുവഞ്ചൂർ പറമ്പുകര ലക്ഷംവീട് കോളനി കണിയാംകുന്നേൽ പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ പി. എസ് (35) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദാരുണ സംഭവം. ശക്തമായ മഴയെ തുടർന്ന് ശരണിന്റെ വീടും പരിസരവും ദിവസങ്ങളായി വെള്ളത്തിനടിയിലായിരുന്നു. ജലനിരപ്പ് ഉയർന്നതോടെ വീടിന്റെ മുറ്റത്ത് സൂക്ഷിച്ചിരുന്ന വാട്ടർ ടാങ്ക് സമീപത്തെ പാടത്തേക്ക് ഒഴുകിപ്പോയിരുന്നു. ഇത് തിരിച്ചെടുക്കാനായി വെള്ളത്തിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

പറമ്പിൽ പയർകൃഷിക്കായി കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിൽ കുടുങ്ങിയതാണ് ശരണിന്റെ മരണത്തിന് കാരണമായത്. പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോഴും കയറുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.

സംഭവമറിഞ്ഞ് ഇന്നലെ തന്നെ ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും ചേർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

തുടർന്ന് ഇന്ന് രാവിലെ വീണ്ടും ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share