ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴ–ചങ്ങനാശ്ശേരി (എസി) റോഡിന്റെ വിവിധ ഭാഗങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും യാത്രക്കാർ വലിയ ദുരിതം നേരിടുകയും ചെയ്തു. 2018ലെ മഹാപ്രളയത്തിന് ശേഷം “ഇനിയൊരു പ്രളയത്തിലും എസി റോഡ് മുങ്ങില്ല” എന്ന പ്രഖ്യാപനത്തോടെയാണ് റോഡ് ഉയർത്തി നവീകരിച്ചത്. എന്നാൽ വീണ്ടും റോഡ് വെള്ളത്തിൽ മുങ്ങിയതോടെ പിണറായി സർക്കാരിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുകയാണ്.
2018ലെ പ്രളയത്തിൽ എസി റോഡ് പൂർണമായും വെള്ളത്തിനടിയിലായതിനെ തുടർന്ന് കുട്ടനാട്ടിലേക്കുള്ള രക്ഷാപ്രവർത്തനവും ഗതാഗതവും ഗുരുതരമായി ബാധിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ഏകദേശം 24 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 800 കോടി രൂപ ചെലവിൽ ഉയർത്തി നവീകരിച്ചത്. ശരാശരി ഒരു കിലോമീറ്ററിന് 30 കോടിയിലേറെ രൂപയാണ് ചെലവഴിച്ചതെന്നാണ് കണക്കുകൾ. എന്നാൽ മഴ ശക്തമായതോടെ വീണ്ടും റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി.
റോഡ് നവീകരണത്തിനൊപ്പം മതിയായ ജലനിർഗമന സംവിധാനം ഒരുക്കാത്തതാണ് പ്രശ്നത്തിന് പ്രധാന കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിനടിയിലെ നിരവധി കലുങ്കുകൾ അടഞ്ഞുകിടക്കുന്നതും പാലങ്ങൾക്കടിയിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതും മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നുവെന്നാണ് പരാതി. ഇതുമൂലം കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളം പടിഞ്ഞാറൻ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിപ്പോകാതെ വെള്ളക്കെട്ട് രൂക്ഷമാകുന്നതായി നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
റോഡ് നിർമാണം പൂർത്തിയായ ശേഷവും വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, പാലങ്ങൾക്കും റോഡിനുമിടയിലെ ഉയരവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. മഴക്കാലത്ത് റോഡിന്റെ സുരക്ഷയും ജലനിർഗമന സംവിധാനവും സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടും ശാശ്വത പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.