സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: സംസ്ഥാനത്തെ ഹോം നഴ്‌സുമാർക്കും  കെയർഗിവർമാർക്കും നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഏർപ്പെടുത്തണമെന്ന കേരള പൊലീസിന്റെ ശുപാർശ മൂന്ന് വർഷമായിട്ടും നടപ്പായിട്ടില്ല. വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ ഫയൽ കൈമാറിക്കൊണ്ടിരിക്കുന്നതിനാൽ തീരുമാനം വൈകുകയാണെന്നാണ് റിപ്പോർട്ട്.

2022-ലാണ് പാലക്കാട് തത്തമംഗലം സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ചന്ദ്രൻ ചാമി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. സ്വകാര്യ വീടുകളിൽ ജോലി ചെയ്യുന്ന ഹോം നഴ്‌സുമാർക്കും കെയർഗിവർമാർക്കും നിർബന്ധമായും പൊലീസ് പശ്ചാത്തല പരിശോധന നടത്തണമെന്നായിരുന്നു ആവശ്യം. വയോധികരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ളവർ ഈ മേഖലയിലേക്ക് കടന്നുവരുന്നത് തടയാനുമാണ് ഇത്തരമൊരു സംവിധാനം വേണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം.

തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിവേദനം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെയും അഭിപ്രായം തേടിയപ്പോൾ എല്ലാവരും ശുപാർശയെ അനുകൂലിച്ചതായാണ് റിപ്പോർട്ട്. ഹോം നഴ്‌സുമാർക്ക് പൊലീസ് പരിശോധന നിർബന്ധമാക്കുന്നത് വയോധികരുടെയും മറ്റ് ദുര്‍ബല വിഭാഗങ്ങളുടെയും സുരക്ഷ വർധിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവികൾ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ 2023-ൽ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് ഔദ്യോഗിക ശുപാർശ സമർപ്പിച്ചു. എന്നാൽ ഇതുവരെ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. പിന്നീട് ഈ വിഷയം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരിധിയിലാണെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തി ഫയൽ അവിടേക്ക് കൈമാറി. തുടർന്ന് ഇത് തൊഴിൽ വകുപ്പാണ് പരിഗണിക്കേണ്ട വിഷയമെന്ന നിലപാടോടെ ഫയൽ വീണ്ടും മാറ്റി. നിലവിൽ തൊഴിൽ വകുപ്പിന്റെ പരിഗണനയിലാണെന്നും ഇതോടെ തീരുമാനം അനിശ്ചിതത്വത്തിലായെന്നുമാണ് റിപ്പോർട്ടുകൾ.

“ഇത് ഹോം നഴ്‌സുമാർക്കെതിരായ നിർദേശമല്ല. രോഗികളുടെയും ആത്മാർഥമായി ജോലി ചെയ്യുന്ന കെയർഗിവർമാരുടെയും സുരക്ഷയ്‌ക്കായുള്ള നടപടിയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാനും പൊതുജനവിശ്വാസം വർധിപ്പിക്കാനും ഇത് സഹായിക്കും,” എന്ന് ചന്ദ്രൻ ചാമി പ്രതികരിച്ചു.

പദ്ധതി നടപ്പാക്കാൻ ആഭ്യന്തര, തൊഴിൽ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ആധാർ, വോട്ടർ ഐഡി, ഫോട്ടോ, റിക്രൂട്ട്മെന്റ് ഏജൻസിയുടെ വിവരങ്ങൾ, ജോലി ചെയ്യുന്ന വീടുകളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്രീകൃത ഡാറ്റാബേസ് തയ്യാറാക്കണമെന്നും അവർ നിർദേശിക്കുന്നു.

പശ്ചാത്തല പരിശോധന ശിക്ഷാനടപടിയല്ലെന്നും, മറിച്ച് കുടുംബങ്ങളുടെയും സത്യസന്ധരായ ഹോം നഴ്‌സുമാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിരോധ നടപടിയാണെന്നും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. കേരളത്തിൽ വയോധികരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

Share