കൊച്ചി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഒരു മതപരമായ ആരാധനാലയത്തിന്റെ പുനർനിർമ്മാണമായി മാത്രം കാണാനാകില്ലെന്നും, ആയിരക്കണക്കിന് വർഷത്തെ അടിമത്തത്തിന്റെ അപകർഷതാബോധത്തിൽ നിന്ന് രാജ്യത്തിന് മോചനം നൽകിയ ദേശീയ സ്മാരകമായാണ് അതിനെ കാണേണ്ടതെന്നും ആർ.എസ്.എസ് ദക്ഷിണക്ഷേത്രീയ സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണൻ പറഞ്ഞു.
വിശ്വസംവാദകേന്ദ്രം കേരളം (VSK Keralam) സംഘടിപ്പിക്കുന്ന പ്രചാരണമാസത്തിന്റെ ഭാഗമായി ശ്രീജിത്ത് നരിപ്പറ്റയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ് 1 മുതൽ 15 വരെയാണ് വി.എസ്.കെ.യുടെ പ്രചാര പക്ഷം.
ചരിത്രത്തിലെ ആക്രമണങ്ങളെയും അയോദ്ധ്യ പ്രക്ഷോഭത്തെയും കുറിച്ച് സംസാരിക്കവെ, ബാബറി മസ്ജിദ് വിഷയത്തിൽ അക്രമം നടത്തിയവർ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ടാണ് അതിനെ എതിർത്തതെന്ന വാദം അദ്ദേഹം തള്ളി.
“സാങ്കൽപ്പികമായി അത് ഹിന്ദു പേരിലുള്ള ഒരു രാജാവായിരുന്നാലും, രാഷ്‌ട്രത്തിന് വിരുദ്ധമായി ആരാണ് പ്രവർത്തിക്കുന്നതെങ്കിലും സമീപനം ഒന്നുതന്നെയായിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു.
പൂജനീയ ഗുരുജിയുടെ വാക്കുകൾ ഉദ്ധരിച്ച അദ്ദേഹം, “ഹിന്ദു സമൂഹം തന്നെ രാഷ്‌ട്രത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പിന്നെ എന്തിന് ഹിന്ദു സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണം. സംഘത്തിന്റെ ഉപാസനാമൂർത്തി രാഷ്‌ട്രദേവതയാണ്. ബാക്കിയുള്ളതെല്ലാം അതിന് ശേഷമുള്ള വിഷയങ്ങളാണ്. സംഘത്തിന്റെ മുന്നിലുള്ള പ്രശ്നം രാഷ്‌ട്രവിരുദ്ധതയാണ്, മതമല്ല. അതിനാൽ സർട്ടിഫിക്കറ്റിലെ മതവിഭാഗം നോക്കി ആർക്കും പ്രത്യേക ഔദാര്യമോ ഒഴിവുകളോ ലഭിക്കില്ല” എന്നും വ്യക്തമാക്കി.
ഭാരതത്തിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന സംഘത്തിന്റെ കാഴ്ചപ്പാട് മതപരമായ സങ്കൽപ്പമല്ലെന്നും, മറിച്ച് ഈ രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും പ്രതിനിധീകരിക്കുന്ന ‘ഭാരതീയൻ’ എന്ന ആശയത്തിന്റെ പര്യായമാണെന്നും അദ്ദേഹം പറഞ്ഞു.
“ആരാധനാക്രമങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ സംസ്കാരവും പാരമ്പര്യവും പൊതുവായതാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ഒരേ അമ്മയുടെ മക്കളായി കാണുന്ന സമീപനമാണ് ആർ.എസ്.എസ് സ്വീകരിക്കുന്നതെന്നും കെ.പി. രാധാകൃഷ്ണൻ പറഞ്ഞു.















