കൊൽക്കത്ത: മദ്രസകളിൽ “വന്ദേ മാതരത്തിന്റെ ആറ് ചരണമാലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല” എന്ന് കൊൽക്കത്ത ഹൈക്കോടതി. മദ്രസകളിൽ വന്ദേ മാതരത്തിന്റെ പൂർണ്ണരൂപം നിർബന്ധമാക്കിയ സർക്കാർ വിജ്ഞാപനത്തിനെതിരായ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രബർത്തിയും ജസ്റ്റിസ് പാർഥ സാരഥി സെന്നും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മദ്രസകളിലെ വിദ്യാർഥികളെ അവരുടെ മതവിശ്വാസവുമായി പൊരുത്തപ്പെടാത്ത വരികൾ പാടാൻ നിർബന്ധിക്കാനാകില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
ഇതിന് മറുപടിയായി, “ഇന്ന് എന്റെ മതത്തിൽ ഇല്ലാത്ത ഒരു വാചകം ഉച്ചരിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ എന്താണ് സംഭവിക്കുക? അതുകൊണ്ട് ഞാൻ ആ മതത്തിൽപ്പെട്ടയാളല്ലാതാകുമോ?” എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾ ഒരുമിച്ച് പ്രാർഥനയിൽ പങ്കെടുക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി, മറ്റൊരു മതവുമായി ബന്ധപ്പെട്ട വാചകങ്ങൾ ചൊല്ലുന്നത് കൊണ്ട് ഒരാളുടെ മതവിശ്വാസം നഷ്ടപ്പെടില്ലെന്നും നിരീക്ഷിച്ചു.
ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ, വന്ദേ മാതരം ദേശീയ ഗാനമായിരുന്നാലും അത് നിർബന്ധമാക്കാനാകില്ലെന്നും, നിർബന്ധിത ആലാപനം സാമുദായിക സൗഹാർദത്തെ ബാധിക്കാമെന്നും വാദിച്ചു. ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഭരണഘടനാപരമായി വ്യത്യസ്ത സ്ഥാനമാണുള്ളതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഇതിന് പിന്നാലെ, വിജ്ഞാപനം പാലിക്കാത്തവർക്കെതിരെ ഇതുവരെ ശിക്ഷാനടപടികളോ നിർബന്ധ നടപടികളോ സ്വീകരിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. അത്തരത്തിലുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ മറുപടി നൽകി.
വിഷയത്തിൽ ഇടക്കാല സ്റ്റേ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട അഡീഷണൽ സോളിസിറ്റർ ജനറൽ ധീരജ് കുമാർ ത്രിവേദി, സംസ്ഥാന സർക്കാരിന്റെ വിശദീകരണം സമർപ്പിക്കാൻ സമയം തേടി. തുടർന്ന് സംസ്ഥാനത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.