ബെംഗളൂരു: മന്ത്രിസഭാ വികസനത്തിൽ മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അസ്വസ്ഥരായി കോൺഗ്രസ് എംഎൽഎമാർ രാജിവയ്‌ക്കാൻ തീരുമാനിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ രാജി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഭീഷണി മുഴക്കി.
ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജി രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നും അത് തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർ പാർട്ടിയിൽ തന്നെ തുടരണമെന്നും, “പാർട്ടി ഉണ്ടെങ്കിൽ എല്ലാം ഉണ്ടാകും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രിമാരായ ധർമ്മസിങ്, സിദ്ധരാമയ്യ എന്നിവരുടെ മന്ത്രിസഭകളിൽ തനിക്കും മന്ത്രി സ്ഥാനം ലഭിക്കാതിരുന്ന അനുഭവം ചൂണ്ടിക്കാട്ടിയ ഡി.കെ. ശിവകുമാർ, അന്നൊരിക്കലും രാജിവച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. ബംഗാരപ്പ, ധർമ്മസിങ്, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന നേതാക്കൾക്കും സമാനമായ നിരാശകൾ നേരിട്ട ശേഷമാണ് ഉയർന്ന സ്ഥാനങ്ങളിലെത്താൻ കഴിഞ്ഞതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എന്നാൽ മന്ത്രി സ്ഥാനം ലഭിക്കാത്ത എംഎൽഎമാർക്ക് ബോർഡുകളിലും കോർപ്പറേഷനുകളിലും വരാനിരിക്കുന്ന നിയമനങ്ങളിൽ അവസരം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. “ഈ വിഷയത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഇന്നലെ രാത്രി മറുപടി നൽകിയിട്ടുണ്ട്. കൂടുതൽ ഒന്നും പറയാനില്ല,” എന്നായിരുന്നു പ്രതികരണം.
നിലവിൽ ഭരണനിർവഹണത്തിനാണ് മുൻഗണനയെന്നും, നാനോ കോൺഫറൻസിന്റെ ഉദ്ഘാടനം ഉൾപ്പെടെ നിരവധി ഔദ്യോഗിക പരിപാടികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വരൾച്ച, വെള്ളപ്പൊക്കം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പ്രാദേശിക സാഹചര്യം എന്നിവ നേരിട്ട് വിലയിരുത്താൻ എല്ലാ മന്ത്രിമാരോടും സ്വന്തം ജില്ലകൾ സന്ദർശിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.















