കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരണം നൽകിയ സംഭവം വിവാദമായി. ആശുപത്രി സന്ദർശനത്തിനായി എത്തിയ മന്ത്രിയെ എൻജിഒ സംഘടനയുടെ പ്രവർത്തകർ ഷാൾ അണിയിച്ചും രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കിയും സ്വീകരിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്യാപക വിമർശനം ഉയർന്നത്.
സംഭവസമയത്ത് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗികളും നഴ്സുമാരും മറ്റ് ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, സ്വീകരണത്തിനെത്തിയവരെ മന്ത്രി വിലക്കുകയോ രാഷ്‌ട്രീയ പ്രകടനം അവസാനിപ്പിക്കാൻ നിർദേശിക്കുകയോ ചെയ്തില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ചിരിയോടെയാണ് മന്ത്രി സ്വീകരണം ഏറ്റുവാങ്ങിയതെന്നും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
ആശുപത്രി പരിസരത്ത് രാഷ്‌ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് മുൻപ് തന്നെ കർശന നിലപാട് സ്വീകരിച്ചിരുന്ന മന്ത്രിക്കെതിരെയാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകൾ ആശുപത്രി പരിസരത്ത് കൊടിവച്ച് പൊതിച്ചോർ വിതരണം നടത്തിയ സംഭവത്തിൽ മന്ത്രി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആശുപത്രികളിൽ രാഷ്‌ട്രീയ സംഘടനകളുടെ പേരിൽ കൊടിവച്ച് ഭക്ഷണ വിതരണമോ രാഷ്‌ട്രീയ പ്രചാരണമോ അനുവദിക്കില്ലെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ നിലപാട്.
ഇതിനിടെയാണ് സ്വന്തം പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തകർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും മന്ത്രിയെ സ്വീകരിച്ചത്. ഇതോടെ, ഒരേ വിഷയത്തിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിക്കുന്നുവെന്ന വിമർശനമാണ് ഉയരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.