കൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തലവനായി വിജിലൻസ് എസ്.പി. എം.ജെ. സോജനെ ഹൈക്കോടതി നിയമിച്ചു. സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്നാണ് ദേവസ്വം ബെഞ്ച് എസ്‌ഐടി തലവനെ തിരഞ്ഞെടുത്തത്.
ഡിവൈഎസ്പി സി.എസ്. ഹരി അന്വേഷണ ഉദ്യോഗസ്ഥനാകും. വിജിലൻസ് ഇൻസ്‌പെക്ടർമാരായ എ.എസ്. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, ആർ.എസ്. രതീന്ദ്രകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
ശബരിമലയിലെ മിൽമ നെയ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രഥമദൃഷ്ട്യാ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി വിലയിരുത്തിയ ഹൈക്കോടതി, സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ വിജിലൻസ് ഡയറക്ടറോട് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് ആവശ്യത്തിനേക്കാൾ അഞ്ചിരട്ടിയിലധികം സാധനങ്ങൾ വാങ്ങിയതായും, ഇതുമൂലം പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായും കണ്ടെത്തിയിരുന്നു. അന്നത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടടക്കമുള്ളവർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അഭിഷേകത്തിനായുള്ള നെയ് വിതരണത്തിന്റെ മറവിൽ വാങ്ങിയ സാധനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായും, ശബരിമലയിലേക്ക് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ വിതരണം ചെയ്ത നെയ് മറിച്ചുവിറ്റെന്ന ആരോപണവുമാണ് കേസിന് ആധാരമായത്.
അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നും, അന്തിമ റിപ്പോർട്ട് കോടതി അനുമതിയോടെയേ സമർപ്പിക്കാവൂ എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.