പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന മതം ചോദിച്ചുള്ള കൊലപാതക പരമ്പരയ്‌ക്ക് പിന്നിലെ മുഖ്യസൂത്രധാരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവിരിച്ച് ഏജൻസികൾ.  ഇയാളെക്കുറിച്ചുള്ള നിർണായക വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗർ ഉൾപ്പെടെ താഴ്വരയിലെ വിവിധ ഭാഗങ്ങളിൽ ഭട്ടിന്റെ ചിത്രം ഉൾപ്പെടുത്തിയ വാണ്ടഡ് പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

ശ്രീനഗറിലെ പ്രസ് എൻക്ലേവ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. ഭീകരനെക്കുറിച്ച് വിശ്വസനീയമായ വിവരം ലഭിക്കുന്നവർ സുരക്ഷാസേനയെ അറിയിക്കണമെന്നാണ് പോസ്റ്ററുകളിലൂടെ പൊതുജനങ്ങളോട് അഭ്യർഥിച്ചിരിക്കുന്നത്.

അടുത്തിടെ നടന്ന രണ്ട് ആക്രമണങ്ങളും  ലത്തീഫ് ഭട്ടിന്റെ നേതൃത്വത്തിലായിരുന്നു എന്നാണ് കണ്ടെത്തൽ. ജൂലൈ 31-ന് കുൽഗാം ജില്ലയിൽ ഛത്തീസ്ഗഡിൽ നിന്നുള്ള രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ  ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഹിന്ദുക്കളാണെന്ന് ചോദിച്ച് ഉറപ്പുവരുത്തിയായിരുന്നു കൊലപാതകം.  സംഭവത്തിൽ ദീപക് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ഭൂപേന്ദർ ചികിത്സയ്‌ക്കിടെ മരണമടയുകയും ചെയ്തു. അതിന് ദിവസങ്ങൾ മുമ്പ് അനന്ത്നാഗിൽ ഒരു ഹെഡ് കോൺസ്റ്റബിളിനെയും സമാനരീതിയിൽ വെടിവെച്ച് കൊന്നിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ, രണ്ട് ആക്രമണങ്ങളിലും ചെറിയ കാലിബർ പിസ്റ്റളാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള ആക്രമണരീതി ലഷ്കറിന്റെ ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) പിന്തുടരുന്ന ശൈലിയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രാദേശികമായി റിക്രൂട്ട് ചെയ്ത ഭീകരരെയും ഓവർഗ്രൗണ്ട് വർക്കർമാരെയും ഉപയോഗിച്ച് അതിവേഗ ആക്രമണം നടത്തി ജനക്കൂട്ടത്തിനിടയിൽ മിന്നിമറുന്ന രീതിയാണ് ഇവരുടെ ശൈലി.

ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടന്ന ധാരണ തകർക്കുകയും കുടിയേറ്റ തൊഴിലാളികളിലും സുരക്ഷാ സേനാംഗങ്ങളിലുമിടയിൽ ഭീതി പരത്തുകയുമാണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.

ഷോപിയാനിൽ നടന്ന അഞ്ചുദിവസം നീണ്ട ഏറ്റുമുട്ടലിലൂടെയാണ് ലത്തീഫ് ഭട്ട് സുരക്ഷാ ഏജൻസികളുടെ പ്രധാന നിരീക്ഷണത്തിലായത്. അന്ന് മുതിർന്ന ലഷ്കർ കമാൻഡറായ സക്കിർ ഗനായി സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടെങ്കിലും ലത്തീഫ് ഭട്ട് രക്ഷപ്പെടുകയായിരുന്നു.

അതിനുശേഷം ദക്ഷിണ കശ്മീരിൽ സ്ലീപ്പർ സെല്ലുകൾ വീണ്ടും സജീവമാക്കാനും അതിർത്തിക്കപ്പുറത്തുള്ള ഭീകരനേതാക്കളുടെ നിർദേശപ്രകാരം കുടിയേറ്റ തൊഴിലാളികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഏകോപിപ്പിക്കാനുമാണ് ഇയാൾ ശ്രമിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

Share