ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് വെർച്വൽ വാർത്താസമ്മേളനം നടത്താൻ അനുമതി നൽകിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ബംഗ്ലദേശ്. ഇന്ത്യയുടെ ഈ നടപടി ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഷെയ്ഖ് ഹസീനയ്‌ക്ക് വാർത്താസമ്മേളനം നടത്താൻ അനുമതി നൽകരുതെന്ന് ഇന്ത്യയോട് ബംഗ്ലദേശ് സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും, ആ ആവശ്യം പരിഗണിക്കാതെയെടുത്ത തീരുമാനം നിരാശാജനകമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ നടപടി സൗഹൃദപരമായ നയതന്ത്ര ബന്ധങ്ങളുടെ ആത്മാവിന് വിരുദ്ധമാണെന്നും ധാക്കയുടെ ഔദ്യോഗിക പ്രതികരണത്തിൽ പറയുന്നു.
ന്യൂഡൽഹിയിൽ നടന്ന വെർച്വൽ മാധ്യമസമ്മേളനത്തിലാണ് ഷെയ്ഖ് ഹസീന ബംഗ്ലദേശിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം, ഇടക്കാല സർക്കാർ, രാജ്യത്തെ അക്രമസംഭവങ്ങൾ എന്നിവയെക്കുറിച്ച് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ബംഗ്ലദേശ് സർക്കാരിന്റെ ഔദ്യോഗിക പ്രതിഷേധം പുറത്തുവന്നത്.